കോന്നി : സാമ്പത്തിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും അതിജീവിച്ച് മഹാരാഷ്ട്രയിൽ നടന്ന ദേശീയ അത്ലറ്റിക്ക് മീറ്റിൽ സ്വർണ്ണം നേടിയിരിക്കുകയാണ് കിഴവള്ളൂർ സ്വദേശിയും അടൂർ സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിനിയുമായ അമാനിക. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ സംസ്ഥാന മത്സരത്തിൽ വിജയിയായ അമാനിക ജൂനിയർ വിഭാഗത്തിൽ നൂറ് മീറ്റർ ഓട്ടത്തിൽ ആണ് സ്വർണ്ണമെഡൽ വാങ്ങിയിട്ടുള്ളത്. പത്ത് സ്വർണ്ണമെഡലുകൾ ആണ് ഇതിനോടകം വാങ്ങിയിരിക്കുന്നത്. മാതാവ് ബിനു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും പലപ്പോഴും പണം പലിശക്ക് എടുത്താണ് അമാനികയെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് കൊണ്ടിരിക്കുന്നത്. ഏക മകളായ അമാനിക ഏഴാം ക്ലാസ് മുതൽ കായിക രംഗത്ത് സജീവമാണ്.
നിരവധി മെഡലുകൾ ജില്ലക്ക് വേണ്ടി വാരികൂട്ടിയിട്ടും കായിക മേഖലയുമായി ബന്ധപ്പട്ടവർ തനിക്ക് ഒരു പിന്തുണയും നൽകുന്നില്ലെന്നും അമാനികയും അമ്മയും പറയുന്നു. കിഴവള്ളൂരിലെ വാടക വീട്ടിൽ ആണ് ഇരുവരും താമസം. കായിക അധ്യാപകനായ റിജിൻ മാത്യു എബ്രഹാം അമാനികക്ക് വേണ്ട കായിക പരിശീലനം നൽകുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഇദ്ദേഹം ഈ കായികതാരത്തെ പരിശീലിപ്പിക്കുന്നത്. പത്തനംതിട്ട ഫിറ്റ്നസ് പാർക്ക് എന്ന ജിംനേഷ്യം അധികൃതർ സൗജന്യ വർക്ക് ഔട്ടും നൽകി വരുന്നുണ്ട്. 100 മീറ്റർ ഓട്ടത്തിൽ 2023 ലും സ്വർണം നേടിയിരുന്നു. അമാനികയുടെ സ്‌കൂളിലെ സിമി എന്ന അധ്യാപിക എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.





























