തിരുവനന്തപുരം : സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എംഎൽഎ കെ.കെ രമ. എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കൊടുത്ത പരാതി ആയേക്കാം. സ്പീക്കർ പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നും രമ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെകെ രമ സത്യപ്രതിജ്ഞ ചെയ്തത്. സംഭവം ചർച്ചയായതിന് പിന്നാലെ ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണ് പരാതിയെന്ന് കെ.കെ രമ പറഞ്ഞു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ എന്നും രമ ചോദിച്ചു.
സ്പീക്കറുടെ ഓഫീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ദേവികുളം എം എൽ എ, എ രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ടും പരിശോധിച്ച ശേഷം റൂളിംഗ് നൽകാനാണ് സാധ്യത. രമയ്ക്കെതിരെ സ്പീക്കറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായാൽ വിവാദം കൂടുതൽ ചൂട് പിടിച്ചേക്കും.