പാലാ : പരലോകത്തു നിന്നും കെ.എം മാണിയുടെ കത്ത് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. ഈ കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ആരുടെയോ ബുദ്ധിയില്‍ ഉദിച്ച പ്രചാരണ തന്ത്രം ആണെങ്കിലും ഇത് ആരെയും ഇരുത്തി ചിന്തിപ്പിക്കും…..ചിരിപ്പിക്കും.
കത്ത് ഇങ്ങനെ….
പ്രീയ മാണിച്ചാ, തിരക്കിലാണന്നറിയാം, നാട്ടിലെ വിവരങ്ങളൊക്കെ അറിയുന്നുണ്ട്, നേരിട്ടു് ബന്ധപ്പെടാൻ നിവർത്തിയില്ലാത്തതു കൊണ്ടാണ് ഈ കത്തയക്കുന്നത്, മാണിച്ചന്റെ സുഹൃത്ത് തോമസ് ചാണ്ടി എന്റെ കൂടെയുണ്ട്, ചാണ്ടിയാണ് ഒരു കത്തയക്കാൻ പറഞ്ഞത്.
ഇന്നലെയാണ് നമ്മുടെ സി.എ.കുര്യൻ (CPI) ഇവിടെ വന്നത്, ഞങ്ങൾ അടുത്ത മുറിയിലാണ്. നാട്ടിലെ കുറെ കാര്യങ്ങൾ കുര്യനിൽ നിന്നറിഞ്ഞു. പ്രിയ മാണിച്ചാ, നമ്മൾ മൂന്നു തെരഞ്ഞെടുപ്പിൽ നേരിട്ട് മൽസരിച്ചിട്ടുണ്ട്, നാളിതുവരെ മാന്യതയില്ലാത്ത ഒരു നടപടി നമ്മൾ തമ്മിൽ ഉണ്ടായിട്ടില്ല. തനിക്കറിയാമല്ലോ, തന്റെ പിതാവു് കാപ്പൻ സാറിന്റെ കുടുംബവുമായി എനിക്കുള്ള കടപ്പാടു്. എന്നെ രാഷ്ട്രീയത്തിലും ജീവിതത്തിലും കൈപിടിച്ചു നടത്തിയത് ആ വലിയ മനുഷ്യനാണ്. എന്റെ മനോവിഷമം കാരണമാണ് ഈ കത്തെഴുതുന്നതു്.
ജോസും താനുമായി ഇത്തവണ നേരിട്ടുള്ള മൽസരമാണല്ലോ?. അവൻ ചില തറക്കളികൾ കളിക്കുന്നതായി അറിഞ്ഞു. എന്തു ചെയ്യാം, ഏക ആൺതരിയല്ലേ. ഞാൻ കുറച്ചു കൂടുതൽ ഓമനിച്ചു. അതിന്റെ കുഴപ്പമുണ്ടന്ന് എനിക്കറിയാം, കുട്ടിയമ്മയ്ക്കും വലിയ പ്രയാസമുണ്ട്. ജോമോന്റെ സ്വഭാവം കാരണം ഞങ്ങളുടെ കുടുംബത്തിന്റെ ഐക്യവും സ്നേഹവുമെല്ലാം നഷ്ടപ്പെട്ടു. മൂത്ത മരുമകൻ യു ഡി എഫിൽ മൽസരിക്കുന്നത് അറിയാമല്ലോ?. തനിക്കെതിരെ ഒരു മൽസരത്തിന് ജോസ് ഇറങ്ങേണ്ട കാര്യമില്ലായിരുന്നു. രാജ്യസഭാ അംഗത്വം മൂന്നുവർഷം കൂടി ഉണ്ടായിരുന്നല്ലോ?. ഞാൻ ഉമ്മൻ ചാണ്ടിയുടെ കാലുപിടിച്ചാണ് അവരുടെ സീറ്റുകിട്ടിയതുതന്നെ. അതിനു് ഉമ്മൻ ചാണ്ടി ചീത്തകേട്ടു. തനിക്കെതിരെ ഒരു അപരനെ നിര്‍ത്തിയതായി അറിയുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
അവന്റെ ധിക്കാരം കാരണം എന്റെ ആത്മമിത്രങ്ങളായ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമൊക്കെ അകൽച്ചയിലാണ്. മാണിച്ചാ താൻ ജയിക്കുമെന്നറിയാം, എന്റെ ജീവിതത്തിൽ ഏറ്റവും അധികം എന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ആളുകളുമായുള്ള ജോമോന്റെ ചങ്ങാത്തം കാണുമ്പോൾ വലിയ പ്രയാസം ഉണ്ടെങ്കിലും ഞാൻ നിസഹായനാണല്ലോ?.
കുട്ടനാട്ടിലും ചാണ്ടിയുടെ അനിയൻ രംഗത്തുണ്ടല്ലോ, താൻ ഉണ്ടാക്കിയ പേര് അയാൾ കളഞ്ഞു കുളിക്കുമെന്നാണ് ചാണ്ടിയുടെ അഭിപ്രായം. ഇത്തവണ യുഡിഎഫ് ഭരണത്തിൽ വരുമെന്നാണ് ഞങ്ങൾക്ക് കിട്ടുന്ന വിവരം. തനിക്കൊരു മന്ത്രി സ്ഥാനം ഉറപ്പാണന്ന് എനിക്കറിയാം. പാലായിൽ എനിക്ക് പൂർത്തീകരിക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ താൻ തീർക്കണം. ജോസിന്റെ ഭാഗത്തു നിന്ന് മാന്യമല്ലാത്ത എന്തുപെരുമാറ്റമുണ്ടായാലും മാണിച്ചൻ കാര്യമാക്കരുതെന്നു് അഭ്യർത്ഥിക്കുന്നു. തനിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, സ്നേഹപൂർവ്വം, മാണിസാർ.