കൊച്ചി : നവംബര്‍ 10ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും കെ എം ഷാജി പറഞ്ഞു.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകുന്നത് വരെ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്നാണ് നിയമോപദേശം. അതുകഴിഞ്ഞ് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍പൊട്ടിക്കുമെന്നും നമുക്ക് കാണാമെന്നും കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.