ചെമ്പുമുക്ക് : എറണാകുളം ചെന്പുമുക്കിൽ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാർ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. മുമ്പ് നാലു തവണ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാർ വളർത്ത് നായ്ക്കളെ തുറന്ന് വിട്ടിരുന്നു. 8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെമ്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018 ല്‍ പാലാരിവട്ടം എസ്ബിഐ തുടങ്ങിയത്.
2013 ൽ പാർട്ണർ ഷിപ്പ് കമ്പനി തുടങ്ങാനായി ഇവരുടെ സ്വത്ത് വകകൾ പണയപ്പെടുത്തി അയൽവാസി രണ്ടരക്കോടി രൂപ ബാങ്ക് ലോണെടുത്തിരുന്നു. ഇതിൽ 46 ലക്ഷമൊഴികെ ബാക്കി തിരിച്ചടക്കാതെ പലിശ പെരുകിയാണ് ജപ്തിയിലെത്തിയത്. നേരത്തെ നാലുതവണ ജപ്തിക്കെത്തിയിരുന്നെങ്കിലും ഇവർ വളർത്ത് നായ്ക്കളെ അഴിച്ചുവിട്ടു. തുടർന്ന് ദയ ആനിമൽ റെസ്ക്യൂ സംഘത്തിനൊപ്പം ജപ്തിക്കെത്തിയപ്പോഴാണ് വാക്കത്തി വെച്ചുള്ള ആക്രമണമുണ്ടായത്.
അയൽവാസി കബളിപ്പിച്ച് കള്ള ഒപ്പിട്ടാണ് ലോണെടുത്തതെന്നാണ് കുടുംബത്തിന്റെ വാദം. ഇക്കാര്യം കാണിച്ച് ഇവർ കൊടുത്ത കേസ് കോടതിയിലാണ്. തൃക്കാക്കര ചെയർപേഴ്സൺ അജിത തങ്കപ്പനെത്തി നടത്തിയ ചർച്ചക്കൊടുവിൽ ഉദ്യോഗസ്ഥർ നടപടികൾ താൽക്കാലികമായി നിർത്തി തിരിച്ചുപോയി. എന്നാൽ വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.






























