കൊച്ചി : ആൺസുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയും പിടിയിൽ. കേസിൽ ഒളിവിലായിരുന്ന മൂന്നാമൻ അരൂർ സ്വദേശി സജ്ഞയ് ആണ് ഇന്ന് അറസ്റ്റിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു ഹോട്ടലിൽ നിന്നാണ് സഞ്ജയിനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (29) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശത്തു കാടുപിടിച്ചു കിടക്കുന്ന ഹോട്ടൽ സമുച്ചയത്തിൽ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. രാത്രിയിൽ പെയ്ത മഴ നനയാതിരിക്കാൻ യുവതിയും സുഹൃത്തും കെട്ടിടത്തിലേയ്ക്ക് കയറി നിന്നു. മഴ കൂടിയതോടെ മുകൾ നിലയിലേയ്ക്ക് കയറുകയായിരുന്നു. ഈ സമയം, അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികൾ പുറകെ എത്തി അതിക്രമം കാണിക്കുകയായിരുന്നു. സുഹൃത്തിനെ മർദിച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം. എന്നാൽ യുവതി ഇത് ശക്തമായി ചെറുത്തു.
പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ച ശേഷം യുവതിയും സുഹൃത്തും ഫയർ എക്സിറ്റിലൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തേക്ക് എത്തുന്നതിനിടയിൽ പ്രതികൾ കടന്നുകളഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.































