കോന്നി : കോന്നി ആനതാവളത്തിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ കുംകിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞ സംഭവം എരണ്ടകെട്ടിലെ പിൻ കെട്ട് പൊട്ടി സംഭവിച്ചത് എന്ന് പ്രാഥമിക നിഗമനം. ഫോറെസ്റ്റ് വേറ്റിനറി സജ്ജൻമാരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് ഈ നിഗമനം. ആനയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നും ഇതിന്റെ പരിശോധന ഫലങ്ങൾ പുറത്തുവന്നെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടേകാലോടെ കോന്നി ആനതാവളത്തിലെ തറയിൽ ആണ് തലയെടുപ്പുള്ള കരിവീരൻ കുഴഞ്ഞു വീണത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
ഏപ്രിൽ 15 നാണ് എരണ്ടകെട്ട് ബാധിച്ചത്. അന്ന് മുതൽ വനം വകുപ്പ് അസിസ്റ്റന്റ് വേറ്റിനറി സർജൻ ഡോ ശ്യാം ചന്ദ്രൻ, ഡോ ആനന്ദ്, ഡോ ശശീന്ദ്രൻ, ഡോ സിബി, ഡോ. ബിജു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം മതിയായ ചികിത്സകൾ ചെയ്തിരുന്നു എങ്കിലും ആനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ആനക്ക് പാപ്പാൻമാർ മരുന്ന് നൽകി കൊണ്ടിരിക്കുമ്പോൾ ആണ് പൊടുന്നനെ ആന കുഴഞ്ഞു വീണത്. മലയാറ്റൂർ ഡിവിഷനെ വാടാട്ടുപാറയിൽ നിന്നാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിച്ചത്. ഇപ്പോൾ ആനക്ക് 28 വയസ്സ് ആണ് പ്രായം. വനം വകുപ്പ് രേഖകളിൽ തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ജഡം കുമ്മണ്ണൂരിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി ഔദ്യോകിക ബഹുമതികളോടെ സംസ്‌ക്കരിക്കുകയായിരുന്നു.





























