തൃശ്ശൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ വധിക്കാൻ ജയിലിൽ ക്വട്ടേഷൻ. ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന റഷീദിനും തീവ്രവാദക്കേസിൽ ജയിലിൽ കിടക്കുന്ന അനൂപിനുമാണ് സുനിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് മൊഴി. കാസർകോടുനിന്നും പെരുമ്പാവൂരിൽനിന്നുമുള്ള ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് റഷീദ് പറഞ്ഞത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനാണോയെന്ന സംശയമുണ്ട്. സ്വർണക്കടത്തിലെ കൊടുവള്ളിസംഘമുൾപ്പെടെയുള്ളവർക്ക് സുനിയോട് വിരോധമുണ്ടെന്നാണ് അറിയുന്നത്.
ക്വട്ടേഷൻ സംഭവത്തിൽ സുനിയുടെ സഹതടവുകാരന്റെ മൊഴി രേഖപ്പെടുത്തി. എന്നാൽ കൂടുതൽ നടപടികളുണ്ടായില്ല. ജയിലിൽ കാണാനെത്തിയ സുഹൃത്തിനോട് കൊടി സുനി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. സുനിയെ തലയ്ക്കടിച്ചുകൊല്ലാൻ സഹതടവുകാരനായ വാടാനപ്പള്ളി സ്വദേശി ബിൻഷാദിനോട് റഷീദ് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയാണ് ഇവർ വാഗ്ദാനം ചെയ്തത്. ബിൻഷാദ് സംഭവം സുനിയോട് പറയുകയായിരുന്നു. ദിവസങ്ങൾക്കുശേഷം റഷീദും സുനിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ ക്വട്ടേഷൻകാര്യം റഷീദ് തന്നെ സുനിയെ നേരിട്ടറിയിച്ചു.
സുനിയുടെ പരാതിയെത്തുടർന്നാണ് ജയിൽ സൂപ്രണ്ട് ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ ഇത് പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോൺ വഴി വിവരം പുറത്തറിയിക്കാൻ ശ്രമിച്ചപ്പോഴാണ് മൊബൈൽ ഫോൺ പിടികൂടിയതെന്നും സുനി പറയുന്നു. തുടർന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്.
റഷീദ് ജയിലിൽ പൂർണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാർ പറയുന്നു. ഇയാളുടെ ഫോൺ ഉപയോഗം ജയിൽ അധികൃതർ അവഗണിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ, ചിലർ ഉപയോഗിക്കുമ്പോൾ മാത്രം ഇത് പ്രശ്നമാക്കുകയാണ് പതിവ് എന്നാണ് ആരോപണം.