തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പ്രസ്തവനയിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമേ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളൂവെന്ന് കെ.കെ ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു.
പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അൽപം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരേ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ വിവാദ പരാമർശം. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. തുടർച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അതു കണ്ടു. പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു. എസ്സി, എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമർശം. ഇതിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.