തിരുവനന്തപുരം : കെ- റെയിൽ അതിര് കല്ലിടലിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ആഞ്ഞടിക്കുന്നതിനിടെ പ്രതിപക്ഷത്തെയും സമരം ചെയ്യുന്ന ജനങ്ങളെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു. ”എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്.
ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പോലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ-റെയിൽ സർവ്വേ, ഡിപിആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്. ഭൂമി നഷ്ടമാകുന്ന ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല”. ഓരോ വ്യക്തിക്കും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ എന്നും കോടിയേരി ആവർത്തിച്ചു.
സിൽവർ ലൈൻ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് സിപിഎം. രണ്ടാം വിമോചന സമരത്തിനാണ് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതെന്ന ആരോപണം നേരത്തെ കോടിയേരി ഉന്നയിച്ചിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രമാക്കിയാണ് വീണ്ടുമൊരു വിമോചന സമരത്തിനുള്ള ആലോചന നടക്കുന്നതെന്നാരോപിച്ച അദ്ദേഹം, 1957- 59 കാലമല്ല ഇതെന്നും ഓർമ്മിപ്പിക്കുന്നു.