തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. അത്തരമൊരു സഹാചര്യം പാർട്ടിയിലില്ല. മന്ത്രിസഭാ പുനസംഘടനയും അജണ്ടയിലില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി.ജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എൽഡിഎഫിൽ എത്തിക്കാൻ ചർച്ചകളില്ലെന്നും വ്യക്തമാക്കി. കൂടുതൽ കക്ഷികളെ പാർട്ടിയിൽ ചേർക്കുന്നതിനല്ല മറിച്ച് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാർട്ടി പ്രാമുഖ്യം കൊടുക്കുന്നത്. പാർട്ടിയിൽ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകൾ പാർട്ടിയുടേതല്ലെന്നും കോടിയേരി വിശദീകരിച്ചു. വിഭാഗീയത ഇല്ലാതായി. മത്സരം നടന്ന കമ്മിറ്റികളിൽ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കർശനമാക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ പുതിയ ഉത്തരവാദിത്തം നൽകുമെന്നും പാർട്ടി സുരക്ഷിതത്വം നൽകുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. യുക്രൈന്‍ റഷ്യ യുദ്ധത്തിലെ പൊളിറ്റ് ബ്യൂറോ നിലപാടും കോടിയേരി ശരിവെച്ചു. സിപിഎമ്മിന്റേത് കൃത്യമായ നിലപാടാണെന്ന് കോടിയേരി പറഞ്ഞു.






























