തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം. ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേര്‍ത്തിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
കള്ളപ്പണക്കേസില്‍ രാഷ്ട്രീയ നേതാക്കളെ വെറുതെ വിടുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ മകന്റെ സ്വാതന്ത്ര്യമാണോ പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ താഴെ തട്ടിലുള്ള നേതാക്കളെ ലക്ഷ്യം വെച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ജൂലൈ 23ന് ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി നേതാക്കളെയാണ് പോലീസ് ചോദ്യം ചെയ്തിരുന്നത്. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും.
നഷ്ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തെരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ് ഇതെന്ന് തെളിയിക്കുന്നതിനുള്ള തുമ്പൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
പ്രതികള്‍ അറസ്റ്റിലായിട്ട് ജൂലൈ 26ന് 90 ദിവസം തികയും. അതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. ബി.ജെ.പി നേതാക്കളെ പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇടപാടുമായി പരോക്ഷമായി ബന്ധപ്പെട്ട മൂന്ന് നേതാക്കളാണ് പരിഗണനയിലുള്ളത്. രണ്ട് ജില്ല നേതാക്കളെയും ഒരു മേഖല നേതാവിനെയും പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ചായിരുന്നു അന്വേഷണസംഘം നിയമോപദേശം തേടിയത്. കവര്‍ച്ചക്ക് മുമ്പും ശേഷവും പ്രതികളുമായി നേരില്‍ ബന്ധപ്പെട്ടവരാണിവര്‍. ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിളികളുടെ പട്ടികയും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പോലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. പണം കൊണ്ടുവന്ന ആര്.എസ്.എസ് പ്രവര്ത്തകന് ധര്മരാജന് പോലീസിന് നല്കിയ മൊഴിയില്‍ ഇക്കാര്യമുണ്ടെങ്കിലും കോടതിയില്‍ നല്കിയ ഹര്‍ജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാല്‍ ഇതിന് മതിയായ രേഖകള്‍ ധര്മരാജന് ഹാജരാക്കിയിട്ടുമില്ല.
പ്രതികളില്‍നിന്നും സാക്ഷികളില്‍നിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നല്‍കിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോള്‍ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രന് ധര്‍മരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടില്‍ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും കവര്‍ച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.