കൊടുമൺ : കൊടുമണ്ണില്‍ വ്യാപാരിക്കുനേരെ അക്രമം. കൊടുമണ്‍ – അങ്ങാടിക്കൽ റോഡിൽ മലബാർ ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്ന സുനിർ ഇസ്മയി (29 )ലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. കടയില്‍ കയറി വന്ന ചിലര്‍ അവിടെയിരുന്നു മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ എതിര്‍ത്ത കടയുടമക്ക് നേരെ മേശപ്പുറത്തിരുന്ന ഗ്ലാസ് പൊട്ടിച്ച് കഴുത്തിന് കുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തടഞ്ഞപ്പോഴാണ് കൈയില്‍ മുറിവേറ്റത്. വലതുകൈയ്യിലെ ഞരമ്പ് മുറിഞ്ഞു. എന്നാല്‍ മുറിവേറ്റ കയ്യുമായി അക്രമിയെ കീഴ്പ്പെടുത്തി സുനിർ ഇസ്മയില്‍ തന്നെ ഇയാളെ കൊടുമണ്‍ പോലീസില്‍ ഏല്‍പ്പിച്ചു.
കൊടുമണ്ണില്‍ മദ്യ-മയക്കുമരുന്ന് മാഫിയാകളുടെ ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. കുട്ടികള്‍ പോലും മയക്കുമരുന്ന് വില്‍പ്പനയിലെ കണ്ണികളാണ്. പോലീസിന്റെ പെട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് ഇവരുടെ തേര്‍വാഴ്ച. പല അക്രമങ്ങളുടെയും പിന്നില്‍ മദ്യ -മയക്കുമരുന്ന് മാഫിയാകളാണ്. അടുത്തിടെയായി മോഷണവും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സന്ധ്യകഴിഞ്ഞാല്‍ ആളൊഴിഞ്ഞ ഭാഗങ്ങളൊക്കെ ഇവരുടെ താവളമാണ്. പട്ടാപ്പകല്‍ പോലും ഒരു കൂസലുമില്ലാതെ ഇവര്‍ അക്രമത്തിനു മുതിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇന്ന് രാവിലെ നടന്ന അക്രമം.
വ്യാപാരിക്കുനേരെയുണ്ടായ അക്രമത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുമണ്‍ യൂണിറ്റ് പ്രതിഷേധിച്ചു. മദ്യപരുടെ ശല്യം കൊടുമണ്ണില്‍ വ്യാപകമാണെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.