ദുബായ് : 2021 ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോൽവി വഴങ്ങിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് അഭിമാനിക്കാൻ നേട്ടങ്ങളേറെ. ഐ.സി.സി ടൂർണമെന്റുകളിൽ പാകിസ്താനെതിരേ 500 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലിക്ക് സ്വന്തമായത്. മത്സരത്തിൽ കോലി 49 പന്തുകൾ നേരിട്ട് ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്താണ് മടങ്ങിയത്.
പാകിസ്താനെതിരേ വ്യക്തിഗത സ്കോർ 20 ൽ എത്തിയതോടെയാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ പാക് ടീമിനെതിരേ 543 റൺസ് കോലി സ്വന്തമാക്കിക്കഴിഞ്ഞു. പാകിസ്താനെതിരേ ലോകകപ്പുകളിൽ 11 മത്സരങ്ങളിൽ നിന്നാണ് കോലി 500 റൺസിലെത്തിയത്. രോഹിത് ശർമ (10 മത്സരങ്ങൾ 328 റൺസ്), സച്ചിൻ തെണ്ടുൽക്കർ (ആറ് മത്സരങ്ങൾ 321 റൺസ്), ഷാക്കിബ് അൽ ഹസൻ (ആറ് മത്സരങ്ങൾ 284 റൺസ്), റോസ് ടെയ്ലർ (ഏഴ് മത്സരങ്ങൾ 274 റൺസ്) എന്നിവരാണ് ഈ നേട്ടത്തിൽ കോലിക്ക് പിന്നിലുള്ളത്.
അതേസമയം ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരേ ആദ്യമായി കോലി പുറത്തായതും ഞായറാഴ്ചയാണ്. 2012 ലോകകപ്പിൽ പാക് ടീമിനെതിരേ 61 പന്തിൽ നിന്ന് 78 റൺസുമായി പുറത്താകാതെ നിന്ന കോലി 2014 ൽ 32 പന്തിൽ നിന്ന് 36 റൺസുമായും പുറത്താകാതെ നിന്നു. 2016 ൽ 37 പന്തിൽ നിന്ന് 55 റൺസെടുത്ത മത്സരത്തിലും താരത്തെ പുറത്താക്കാൻ പാക് ബൗളർമാർക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പേസർ ഷഹീൻ അഫ്രീദിയാണ് കോലിയെ പുറത്താക്കിയത്.