ന്യൂഡൽഹി : ട്വന്റി 20ക്കു പിന്നാലെ ഏകദിനത്തിലും നായകസ്ഥാനം നഷ്ടമായ വിരാട് കോലി ബാറ്റ്സ്മാനെന്ന നിലയിൽ കൂടുതൽ അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ് (ബിസിസിഐ) ഇടപെട്ട് ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ നീക്കി രോഹിത് ശർമയ്ക്ക് പകരം ഉത്തരവാദിത്തം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കോലി കൂടുതൽ അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി ഗംഭീറിന്റെ രംഗപ്രവേശം.
കഴിഞ്ഞ രണ്ടു വർഷത്തോളമായി ട്വന്റി 20, ഏകദിന ഫോർമാറ്റുകളിൽ അത്ര മികച്ച ഫോമിലല്ല വിരാട് കോലി. ഏറ്റവും ഒടുവിൽ കോലി ഒരു സെഞ്ചുറി നേടിയത് 2019 ലാണ്. കായികക്ഷമതയിൽ ഇപ്പോഴും ഏറ്റവും മുന്നിലാണെങ്കിലും കളിയിൽ വന്ന പാളിച്ചകളാണ് കോലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാക്കിയത്. ടെസ്റ്റ് ഫോർമാറ്റിലെ രോഹിത് ശർമയേപ്പോലെയാണ് ഇനി ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ കോലി. ക്യാപ്റ്റൻ സ്ഥാനത്തിന്റെ അധിക ഭാരമില്ലാത്തത് കോലിക്ക് വലിയ സ്വാതന്ത്ര്യം നൽകും. അദ്ദേഹത്തിന്റെ തോളുകളിൽ ക്യാപ്റ്റൻസിയുടെ അധിക ഭാരമില്ലാത്തതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തികച്ചും വ്യത്യസ്തനും കൂടുതൽ അപകടകാരിയുമായി കോലിയെ കാണാം – ഗംഭീർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അഭിമാനമുയർത്തുന്ന പ്രകടനങ്ങൾ ഇനിയും കോലിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തീർച്ചയാണ്. ടെസ്റ്റിലായാലും ട്വന്റി 20യിലായാലും ഏകദിനത്തിലായാലും കോലിയുടെ മികച്ച പ്രകടനങ്ങൾ ഇനി കാണാം. ടീമിന്റെ മുന്നേറ്റത്തിനു സഹായകരമാകുന്ന രീതിയിൽ ഇനിമുതൽ രണ്ടു ചിന്താരീതികളുടെ ബലം നമുക്കു ലഭിക്കും – ഇരട്ട ക്യാപ്റ്റൻസിയിലേക്കുള്ള ടീമിന്റെ മാറ്റത്തിലേക്കു വിരൽചൂണ്ടി ഗംഭീർ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിൽക്കൂടി കളിയോടുള്ള കോലിയുടെ സമീപനത്തിൽ യാതൊരു മാറ്റവും പ്രതീക്ഷിക്കാനാവില്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
വിരാട് കോലിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയാണ് ഇന്ത്യ കാണാനിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു. അത് ടെസ്റ്റിലായാലും ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലായാലും അങ്ങനെ തന്നെ. ഇത്രയും കാലം നമ്മൾ കളത്തിൽ കണ്ട ഊർജസ്വലനായ, ആവേശമേറ്റുന്ന താരം തന്നെയാകും കോലി തുടർന്നും. അതിന് അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം വേണമെന്ന നിർബന്ധമൊന്നുമില്ല – കോലി പറഞ്ഞു.































