കൊൽക്കത്ത : സ്കൂൾ അധ്യാപികയേയും 14 വയസ്സുള്ള മകനെയും ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ബെഹാല പരൺശ്രീയിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയും കണ്ടതെന്ന് പോലീസ് പറഞ്ഞു. സ്കൂൾ യൂണിഫോമിലായിരുന്ന മകന്റെ മൃതദേഹം കിടക്കയിലും ഭാര്യയുടേത് തറയിലുമാണ് കിടന്നിരുന്നത്.
വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സംഭവത്തിൽ ഭർത്താവിനെയും മകന്റെ ട്യൂഷൻ ടീച്ചറിനെയും പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷൻ ടീച്ചർ ഫ്ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു.
അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയൽക്കാരുടെ മൊഴി. പരിചയക്കാർ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പോലീസിന്റെ നിഗമനം. ഇവരുടെ ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്.