കൊല്ലം : പ്ലാവില്‍ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. ഡീസന്റ് മുക്കിന് സമീപം വാടകയ്ക്ക് താമസിച്ചുവന്ന വിനോദാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ ഇയാൾ വീടിന് സമീപമുള്ള പ്ലാവിൽകയറി കഴുത്തിൽ കുരുക്കിട്ട് നിൽക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി വിനോദിനെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങി.
സീനിയർ ഫയർ ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്ലാവിൽ കയറുന്നതിനിടയിൽ കയർ കഴുത്തിൽ മുറുകി. ഉടൻ തന്നെ കയർ മുറിച്ച് മരത്തിൽ സ്ഥാപിച്ച ലാഡറിലൂടെ താഴെയെത്തിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. ഇയാൾ നേരത്തെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പരിസരവാസികൾ പോലീസിനോട് പറഞ്ഞു.






























