കൊല്ലം: ഏരൂര്‍ വിളക്കുപാറ പാറവിള വീട്ടില്‍ വത്സലയെ (58) ഫെബ്രുവരി 26 ന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി പൂനലൂര്‍ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും കഴിഞ്ഞ ആറുമാസക്കാലമായി അന്വേഷണം നടന്നു വരുകയുമായിരുന്നു.
പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരവെ സമീപവാസിയായ ആയിരനല്ലൂര്‍ വില്ലേജില്‍ വിളക്കുപാറ ദര്‍ഭപ്പണ എന്ന സ്ഥലത്ത് ശരണ്യാലയത്തില്‍ 60 വയസുള്ള മോഹനനെപ്പറ്റി ചില രഹസ്യവിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. മരണപ്പെട്ട ആളുടെ ശരീരത്തിലെ കടിയുടെ പാടുകളിലെ ഘടനയുടെ പ്രത്യേകത മനസിലാക്കി നാട്ടുകാരായ ഏഴോളം പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ മോഹനനും ഉള്‍പ്പെട്ടിരുന്നു.
വത്സലയെ മുന്‍പരിചയമുണ്ടായിരുന്ന പ്രതി വത്സല മരണപ്പെട്ട ദിവസവും മുന്‍പും ഇവരുടെ വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു എങ്കിലും മരണത്തിനു ശേഷം ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. വിവരങ്ങളില്‍ കൂടുതല്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇയാളെ മാസങ്ങളോളം നിരീക്ഷിക്കുന്നത് പ്രത്യേകം ടീമിനെ ചുമതലപ്പെടുത്തുകയും ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും പ്രതി മോഹനനാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു. ഇയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വത്സലയോട് തോന്നിയ കാമാസക്തി മനസ്സില്‍ സൂക്ഷിച്ചുവച്ച് അവസരം നോക്കിയിരുന്ന പ്രതി, വത്സലയുടെ വീടിന്റെ പിന്‍വശം വാതില്‍ അടച്ചുറപ്പ് ഇല്ലാത്തതാണ് എന്ന് മനസിലാക്കി രാത്രി വീട്ടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഈ വീടിന്‍റെ കിടപ്പുമുറിലെ കട്ടിലില്‍ കിടക്കുകയായിരുന്ന വത്സലയെ അതിക്രരൂരമായി ബലാത്സംഗം ചെയ്യുകയും പ്രതിരോധിക്കാന്‍ ഉച്ചത്തില്‍ നിലവിളിച്ച വത്സലയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമാരുന്നു. പുനലൂര്‍ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രേംലാല്‍, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ. ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്തുന്നതിന് സാധിച്ചത്.































