കടയ്ക്കൽ: വിവാഹം കഴിക്കാമെന്ന ഉറപ്പിൽ നിന്ന് യുവാവ് പിൻമാറിയതിനെ തുടർന്ന് പട്ടിക ജാതി യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനന്തു ഭവനിൽ അഖിലിനെ (29) കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്.രാജേഷും സംഘവും ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി മണ്ണൂർ മധു ഭവനിൽ ധുവിന്റെയും റീനയുടെയും മകൾ ധന്യയെ കഴിഞ്ഞ 24ന് രാവിലെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. അഖിലും ധന്യ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14ന് കാണാതായ ധന്യയെയും അഖിലിനെയും കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പോലീസ് സ്റ്റേഷനിൽ വച്ചും കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിന് മുന്നിലും ധന്യയെ വിവാഹം കഴിക്കാമെന്നു യുവാവ് ഉറപ്പ് നൽകീയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതനുസരിച്ച് 23ന് സബ് റജിസ്ട്രാർ ഓഫിസിൽ എത്താമെന്നു അഖിൽ പറഞ്ഞെങ്കിലും എത്തിയില്ല. പിറ്റേ ദിവസം ധന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒളിവിൽ പോയ അഖിലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നു. വിവിധ പട്ടിക ജാതി സംഘടനകളും എഐവൈഎഫും പ്രതിഷേധവുമായി എത്തി. മന്ത്രി ജെ.ചിഞ്ചു റാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ ധന്യയുടെ വീട് സന്ദർശിച്ചു. TAGS:





























