കൊല്ലങ്കോട് : പാലക്കാട് കൊല്ലങ്കോട് 2010-ൽ നടന്ന പെൺകുട്ടിയുടെ മരണത്തിൽ ആർ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. കേസ് അന്വേഷണത്തിന്റെ ഭാഗമായി അമ്മയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നേ കണ്ടെത്തിയിരുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കി. പോലീസിൻ്റെ ചോദ്യംചെയ്യലിനെത്തുടർന്ന് കുട്ടിയുടെ അമ്മയുടെ മാനസികനില തകരാറിലായെന്നും അവർ പിന്നീട് ആത്മഹത്യ ചെയ്തെന്നും ചൂണ്ടിക്കാട്ടി അമ്മാവൻ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ശ്രീലേഖയുടെ പ്രതികരണം. കുട്ടിയുടേത് ആത്മഹത്യയാണെന്ന ലോക്കൽ പോലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്ന് ശ്രീലേഖ പറഞ്ഞു.
ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് വീടിന്റെ മുകളിലെ കഴുക്കോലിൽ സാരി ഉപയോഗിച്ച് തനിയെ തൂങ്ങിമരിക്കാൻ സാധിക്കില്ലെന്നും ഫോട്ടോഗ്രാഫുകൾ പരിശോധിച്ചതിൽനിന്നും കുട്ടിക്ക് അത്രയും ഉയരത്തിൽ എത്താൻ ഒരു വഴിയുമില്ലെന്ന് വ്യക്തമായതായും അവർ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ കുട്ടി ടിവി കാണുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നത് കുട്ടി മാനസികമായി സന്തോഷവതിയായിരുന്നു എന്നതിന് തെളിവാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. കുട്ടിയുടെ മരണത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്നാണ് താൻ സംശയിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായി കുട്ടിയുടെ അച്ഛൻ അന്ന് പരാതിപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണ് അമ്മയെ എറണാകുളം പോലീസ് ക്ലബ്ബിൽ വിളിപ്പിച്ച് ചോദ്യം ചെയ്തത്. അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ ഇടയ്ക്ക് വരാറുള്ള പുരുഷനെപ്പറ്റി ചോദിച്ചപ്പോൾ അമ്മ അപസ്മാരം വന്നപോലെ നിലത്തുകിടന്ന് ഉരുളുകയായിരുന്നു. ഉടൻതന്നെ താൻ അവരെ ആശുപത്രിയിൽ എത്തിച്ചുവെന്നും അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും ശ്രീലേഖ പറയുന്നു. അന്നത്തെ എഡിജിപി വിൻസന്റ് പോളിനോട് താൻ അമ്മയെ അറസ്റ്റ് ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചതിനാലാണ് കേസ് അന്ന് തെളിയാത്ത കേസ് ആയി അവസാനിച്ചതെന്നും അവർ വിശദീകരിച്ചു.
കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളെക്കുറിച്ച് സംശയമുണ്ടെങ്കിലും ആരോ കുട്ടിയെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന നിഗമനത്തിലാണ് താൻ എത്തിയതെന്ന് അവർ വ്യക്തമാക്കി. ബന്ധുക്കൾ ഉന്നയിക്കുന്ന മാനസിക പീഡന ആരോപണം അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യൽ മാത്രമാണെന്നും അവരെ ചികിത്സിക്കാൻ താൻ മുൻകൈ എടുത്തിട്ടുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
































