ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിതീഷ് ഗോണ്ട് എന്ന യുവാവാണ് യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്.പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നുണ്ട്.
ബസിന് പുറക് വശത്ത് നിൽക്കുകയായിരുന്ന ഇയാൾ മുൻവശത്ത് ഇരിക്കുന്ന പെൺകുട്ടികളുടെ അടുത്തേക്ക് വരുന്നതും നഗ്നത പ്രദർശനം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതോടെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്തുകൊണ്ട് രൂക്ഷ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ യുവാവിനെതിരെ പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിനെ പലരും വിമർശിച്ചു. പ്രതികരിച്ച യുവതി വളരെ ധീരയാണെന്നും, കൃത്യമായ സമയത്ത് പ്രതികരിച്ചു എന്നുമാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.






























