കോന്നി : കൊല്ലൻപടി അതിരുങ്കൽ റോഡിന്‍റെ സംരക്ഷണ ഭിത്തി അപകട ഭീഷണിയില്‍. റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ റോഡ് അപകടാവസ്ഥയിൽ ആണെന്ന മുന്നറിയിപ്പ് നൽകിയതല്ലാതെ റോഡിന്‍റെ അറ്റകുറ്റപ്പണി ഇതുവരെ പരിഹരിച്ചിട്ടില്ല.അതിരുങ്കൽ ഭാഗത്തെ പാറമടകളിൽ നിന്നുള്ള ഭാരം കയറ്റിയ വലിയ ടോറസ് ലോറികൾ അടക്കം ഈ വഴിയാണ് കോന്നിയിലേക്കും പുനലൂർ ഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഈ ലോറികൾ ഇടിഞ്ഞ ഭാഗം ചേർന്നാണ് കൂടുതലും സഞ്ചരിക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് സാധ്യത ഏറെയാണ്.
സർവീസ് നടത്തുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്നതും ഈ റോഡിലൂടെയാണ്. കഴിഞ്ഞ പ്രളയകാലത്തും ഇതേ റോഡിൽ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇത് ഇപ്പോഴും കാടുകയറി കിടക്കുന്നതല്ലാതെ ഈ ഭാഗവും സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടില്ല. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്‍റെ അധീനതയിൽ ഉള്ള റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിൽ ആധുനിക രീതിയിൽ ടാർ ചെയ്ത് നവീകരിച്ചതാണ്.
അതിരുങ്കൽ,പോത്തുപാറ,കുളത്തുമൺ,രത്നഗിരി തുടങ്ങി നിരവധി സ്ഥലങ്ങളിലെ ആളുകൾക്ക് പുനലൂർ മൂവാറ്റുപുഴ പാതയിലേക്ക് എത്തി ചേരുവാൻ ഉള്ള പ്രധാനപെട്ട റോഡാണിത്. റോഡിലെ നിരവധി അപകടകരമായ ഭാഗങ്ങളിൽ ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുവാനുമുണ്ട്. റോഡിൽ ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ വലിയ അപകടമാവും ഇവിടെ യാത്രക്കാരെ കാത്തിരിക്കുക.





























