കാസർഗോഡ് : എൻഡോസൾഫാൻ വിഷം കാസർഗോഡ് ജില്ലയിൽ ഉണ്ടാക്കിയ ദുരിതങ്ങൾക്ക് പൂർണ്ണമായ പരിഹാരം കാണാനാകില്ലെങ്കിലും ആവശ്യമായ ചികിത്സ കൊടുക്കാൻ ഭരണാധികാരികൾക്ക് സാധ്യമാവുമെന്നിരിക്കെ ദയാബായിയെ പോലെയുള്ള വ്യക്തിത്വത്തെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി തീരെ ശരിയായില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനുള്ള അടിയന്തിര ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ എം. എൽ.എ-യും കേരളാ കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശേരി അഞ്ചാം ദിവസത്തെ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർഗോഡ് ജില്ലയിൽ ഇനി ഒരു ജീവനും നഷ്ടമാവാൻ ഇടവരരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. മിർസാദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി അബ്ദുൽ ഹമീദ്, എ ഇ സാബിറ, എം. പി. ബാബുരാജ്, കെ. ശൈവപ്രസാദ്, ശ്രീജഹരി, ജാസിം കണ്ടൽ, ആരിഫ മുഹമ്മദ് എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ സ്വാഗതവും കൃപ പെരുമ്പാവൂർ നന്ദിയും പറഞ്ഞു. ദയാബായി നിരാഹാരം അഞ്ച് ദിവസം പിന്നിട്ടു.





























