പുറമറ്റം : കോമളം ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ കോമളം പാലത്തില്‍ ഗതാഗത സംവിധാനം പുനസ്ഥാപിക്കുന്നതിലെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ശനിയാഴ്ച 11 മണിക്ക് ധർണ്ണ നടക്കും. 8 മാസമായി അപ്രോച്ച് റോഡ് തകർന്ന് വേർപ്പെട്ടുപോയ കോമളത്ത് ഗവൺമെന്റും മറ്റു ജനപ്രതിനിധികളും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
1. 12 കോടിയുടെ വലിയ പാലത്തിന് ഭരണാനുമതി നൽകിയെന്നു പറയുമ്പോഴും നാളിതു വരെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. 35 വർഷമായി ഗതാഗതം നടന്നിരുന്ന പാലം നഷ്ടപ്പെട്ടിട്ട് 8 മാസമായി. ഇതുവരെ യാതൊരുവിധ സംവിധാനവും നടപ്പിലായിട്ടില്ല. 21 കോടി യുടെ താൽക്കാലിക പാലത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അധിക ചെലവിന്റെ പേരു പറഞ്ഞ് അനുമതി നൽകിയിട്ടില്ല. ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ദുരന്ത സമയത്ത് ചെലവിന്റെ പേരുപറഞ്ഞ് കൈകഴുകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
റീബിൽഡ് കേരളയിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡാണ് തകർന്നത്. അതിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്കൂളുകളിൽ ഓൺലൈൻ ക്ലാസായിരുന്നതു കൊണ്ട് കഴിഞ്ഞ വർഷം ആശ്വാസമായിരുന്നു. ഇപ്പോൾ സ്കൂളുകൾ കൂടി തുറന്നതു കൊണ്ട് ദുരിതം ഇരട്ടിക്കുകയാണ്. ഗവൺമെൻറ് അടിയന്തിരമായി ഇടപെടണം. എം.എല്‍.എ നിയമസഭയിൽ ഒരു സബ്മിഷൻ ഉന്നയിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.
വർഷങ്ങൾ നീളുന്ന പാലം നിർമ്മാണകാലഘട്ടം മുഴുവനും താൽക്കാലിക സംവിധാനം ഇല്ലാതെ ജനങ്ങൾക്ക് ജീവിക്കാൻ സാധ്യമല്ല. അപ്രോച്ച് റോഡ് ശരിയാക്കാനും ഗതാഗതം പുനസ്ഥാപിക്കാനും അടിയന്തിരമായി എം.എല്‍.എ ഇടപെടണം. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിഷ്ക്രിയത്വം ഈ വിഷയത്തില്‍ അവസാനിപ്പിക്കണം. ഇത്രയും ദുരന്തമുണ്ടായിട്ട് 7 മാസമെടുത്തു ഒരു കടത്തുവള്ളം ഇടാൻ. ഭരണസമിതിയുടെ കൃത്യാന്തരബാഹുല്യം ആയിരിക്കാം. ഭരണ സമിതി ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്താൻ ഒരു പ്രമേയം പാസ്സാക്കി കളക്ടർക്ക് നൽകിയിരുന്നെങ്കിൽ അതുവഴി കൂടുതൽ നിയന്ത്രണങ്ങളില്ലാത്ത ആ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കാമായിരുന്നു.
ഈ കാര്യത്തിൽ അങ്ങനെയൊരു നീക്കം നാളിതുവരെയായി ഉണ്ടാകാത്തത് അങ്ങേ
യറ്റം പ്രതിഷേധാർഹമാണ്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണെങ്കിലും ഇക്കാര്യങ്ങൾ ചെയ്യുന്നതിന് യാതൊരു പ്രയാസവുമില്ല. ബെയ്ലി പാലം പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ എം.പിയുടെ ഭാഗത്തു നിന്നും വാഗ്ദാനമല്ലാതെ വേണ്ട ശുഷ്കാന്തിയോ തുടർ പ്രവർത്തനങ്ങളോ സംസ്ഥാന ഗവൺമെൻറ് സമ്മർദ്ദം ചെലുത്താനോ നാളിതുവരെ ഉണ്ടായിട്ടില്ലെന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹ
മാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെങ്കിൽ ഗവൺമെന്റ് അനുവാദം തന്നാൽ
നാട്ടുകാരിൽ നിന്നും പിരിവെടുത്ത് റോഡ് നിർമ്മിക്കാൻ കോമളം ജനകീയ വേദി തയ്യാറാണ്.
ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഏറ്റവും താഴെയുള്ള ഭരണസംവിധാനമെന്ന നിലയിൽ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ശനിയാഴ്ച 11 മണിക്ക് കോമളം
ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ബഹുജന ധർണ്ണ നടത്തും. വിവിധ രാഷ്ട്രീയ,
സാമൂഹിക, സാസ്കാരിക സാമൂദായിക നേതാക്കന്മാർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജനകീയവേദി പ്രസിഡൻ്റ് മോൻസൺ കുരുവിള, സെക്രട്ടറി അജിത്ത് കെ കെ കരക്കാട്ട് മേപ്രത്ത്, റ്റി കെ ഉണ്ണികൃഷ്ണൻ, ശ്രീകുമാർ പി ആർ പുത്തു ട്ടിൽ, ആർ ഹരികുമാർ വാഴയിൽ എന്നിവർ പങ്കെടുക്കും.