കോന്നി : തണ്ണിത്തോട് സ്വദേശിയായ യുവാവിനെ അച്ചൻകോവിലാറ്റിൽ മുരിംഗമംഗലം ഭാഗത്ത് കാണാതായ സംഭവത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. കോന്നി, പത്തനംതിട്ട എന്നിവടങ്ങളിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ആണ് അച്ഛൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസങ്ങളായി നടന്ന തിരച്ചിലിൽ വിഫലമാണെന്നും അധികൃതർ പറഞ്ഞു.
വെട്ടൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിലാണ് ഫയർഫോഴ്സ് തിരച്ചിൽ നടത്തിയത്. എന്നാൽ മോശമായ കാലാവസ്ഥയും നദിയിലെ ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. തണ്ണിത്തോട് മുരളീ സദനത്തിൽ ശബരീനാഥ്(26)നെയാണ് അച്ഛൻകോവിലാറ്റിൽ മുരിംഗമംഗലം ഭാഗത്ത് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതുമണിയോടെ തണ്ണിത്തോട് നിന്നും കോന്നിയിലേക്ക് വന്ന ഇയാൾ മുരിംഗമംഗലം പാലത്തിൽ ബൈക്ക് ഉപേക്ഷിച്ച് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളിൽ നിന്ന് പോലീസിന് ലഭിച്ച മൊഴി. തുടർന്ന് നടന്ന തിരച്ചിലിൽ ശബരീ നാഥിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വലഞ്ചൂഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.





























