കോന്നി : മഴ ശക്തമായതോടെ രക്ഷാ പ്രവർത്തനത്തിന് സജ്ജമായിരിക്കുകയാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികൾ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ റാന്നിയിൽ വെള്ളം കയറി തുടങ്ങിയപ്പോൾ തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചികളും വിദഗ്ധരായ തൊഴിലാളികളും രാത്രിയോടെ റാന്നിയിൽ എത്തിയിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം റാന്നി തഹൽസീദാർ കോന്നി തഹൽസീദാരെ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളെയും കുട്ടവഞ്ചികളെയും റാന്നിയിൽ എത്തിക്കുകയുമായിരുന്നു. എട്ട് കുട്ടവഞ്ചികൾ റാന്നിയിലും ഒരു കുട്ടവഞ്ചി കോന്നി കുമ്മണ്ണൂരിലും എത്തിച്ചു. എന്നാൽ റാന്നിയിൽ വലിയ തോതിൽ വെള്ള കയറാതിരുന്നതിനാൽ ഇവർക്ക് രക്ഷാ പ്രവർത്തനം നടത്തേണ്ടി വന്നില്ല. എന്നാൽ മഴ ശക്തമായ സാഹചര്യത്തിൽ പ്രളയ സാധ്യത കണക്കിലെടുത്ത് രക്ഷാ പ്രവർത്തനത്തിനായി എത്തിച്ച 8 കുട്ടവഞ്ചികൾ റാന്നി ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.
അടവിയിലെ കുട്ടവഞ്ചി തൊഴിലാളികളായ രാജപ്പൻ, അജീഷ്, ഉണ്ണികൃഷ്ണൻ നായർ, സുകേശൻ, സണ്ണി, പ്രസാദ്, രവി വിജയൻ എന്നിവർ റാന്നിയിലേക്കും ശാന്തകുമാർ കുമ്മണ്ണൂരിലേക്കുമാണ് പുറപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടയ്ക്കുകയും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വനംവകുപ്പ് ഇവർക്ക് നൽകുന്ന തുക കൊണ്ടാണ് കൊവിഡ് കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ അവസരത്തിലാണ് സ്വന്തം ജീവൻ പോലും പണയം വെച്ച് തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. 2018ൽ ജില്ലയിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് കോന്നി, റാന്നി, തിരുവല്ല, ആറൻമുള തുടങ്ങിയ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ ഇവർ കുട്ടവഞ്ചിയിൽ നിരവധി പേരുടെ ജീവനുകളാണ് രക്ഷപെടുത്തിയത്.





























