കോന്നി റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്നത് മൂന്നു കോടിയുടെ വെട്ടിപ്പ് ; വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം ഭരണ സമിതിയുടെ നിയന്ത്രണത്തിലായിരുന്ന കോന്നി റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്നത് മൂന്നു കോടിയുടെ വെട്ടിപ്പ്. തട്ടിപ്പ് സ്ഥിരീകരിച്ചതോടെ സി.പി.എം ഏരിയാ കമ്മറ്റിയംഗമായിരുന്ന ബാങ്ക് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

നേരെ പോയി സി.പി.ഐയില്‍ ചേര്‍ന്ന ഇയാളെ കുടുക്കാന്‍ സി.പി.എം പോലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പോലീസ് ചെറുവിരല്‍ പോലും അനക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഒളിവിലായിരുന്ന മുന്‍ പ്രസിഡന്റ് കോവിഡിന്റെ ആനുകൂല്യത്തില്‍ മുന്‍കൂര്‍ ജാമ്യം നേടി പുറത്തു വന്നു.

സിപിഎം മുന്‍ ഏരിയാ കമ്മിറ്റിയംഗത്തിന്റെയും പങ്കാളികളുടെയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ആവശ്യപ്പെട്ട് നിലവിലുള്ള ഭരണ സമിതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നേരത്തേ ഭരണ സമിതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയാറാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ബാങ്ക് പ്രസിഡന്റ് തുളസീമണിയമ്മ പരാതി നല്‍കിയത്.

മുന്‍ ഭരണ സമിതിയുടെ കാലഘട്ടത്തില്‍ നടന്ന തട്ടിപ്പായതിനാല്‍ അന്നത്തെ പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വി.ബി ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. 2017 ഫെബ്രുവരിയിലാണ് ബാങ്കിലെ കാഷ്യര്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി പ്രസിഡന്റിനും ഭരണ സമിതിക്കും പരാതി നല്‍കിയത്. ബാങ്കിലെ വായ്പാ, ചിട്ടി ഇനങ്ങളില്‍ വന്‍ ക്രമക്കേട് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു.

സെക്രട്ടറി, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍ എന്നിവര്‍ അവരവരുടെ വകുപ്പിലുള്ള സ്വാധീനത്താല്‍ പലരുടെയും പേരില്‍ തുക കൈക്കലാക്കുകയും ചെയ്തു. സഹകരണ വകുപ്പിന്റെയും ഭരണ സമിതിയുടെയും ആഭ്യന്തര അന്വേഷണം നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. മുന്‍ സെക്രട്ടറി എസ്.ഷൈലജ, ക്ലാര്‍ക്ക് ജൂലി ആര്‍.നായര്‍, അറ്റന്‍ഡര്‍ മോഹനന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സെക്രട്ടറിയെയും ക്ലാര്‍ക്കിനെയും ജോലിയില്‍ നിന്ന് പുറത്താക്കി. അറ്റന്‍ഡര്‍ സസ്പെന്‍ഷനിലാണ്. ഇതിനിടെ ഒരു കോടി രൂപ ഇവര്‍ തിരിച്ചടച്ചിട്ടുണ്ട്.

സിപിഎം നേതൃത്വം നല്‍കുന്ന ബാങ്ക് ഭരണ സമിതിയില്‍ നടന്ന ക്രമക്കേടായതിനാല്‍ അന്നത്തെ ഏരിയാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി.ബി ശ്രീനിവാസനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം ഭരണ സമിതി പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സമയം കോവിഡ് പ്രതിസന്ധിയും ഉടലെടുത്തതോടെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ മുന്‍ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം എടുക്കുകയും ചെയ്തു. നടപടിയൊന്നും ഇല്ലാതെ പോലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് ഭരണ സമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ബാങ്കിന് കോടികള്‍ തിരികെ ലഭിക്കൂ. ഇതിനായി പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടേണ്ടതായുണ്ട്. കോന്നി ഇന്‍സ്പെക്ടര്‍ ആയിരുന്ന അര്‍ഷദിനായിരുന്നു അന്വേഷണച്ചുമതല. സ്ഥാനക്കയറ്റം ലഭിച്ച്‌ ഇദ്ദേഹം പോയി. മാറി വന്ന ഇന്‍സ്പെക്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല.

ഇതിനിടെ വി.ബി ശ്രീനിവാസന്‍ സി.പി.ഐയില്‍ ചേര്‍ന്നു. കര്‍ഷക സംഘടനയുടെ നേതാവാകുകയും ചെയ്തു. എല്‍.ഡി.എഫില്‍ തന്നെ തുടര്‍ന്ന് കേസിന്റെ തീവ്രത കുറയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ഏറെ നാള്‍ ഒളിവിലായിരുന്ന ശ്രീനിവാസന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോവിഡ് ഇളവിലൂടെയാണ് പിന്നീട് ജാമ്യം നേടിയത്.

അതേസമയം, ബാങ്ക് ഭരണസമിതിയിലെ സി.പി.ഐ അംഗത്തിന്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്. പാര്‍ട്ടി സമ്മേളനം അടുത്തിരിക്കെ സി.പി.ഐ നേതൃ സ്ഥാനത്തേക്ക് പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ശ്രീനിവാസനെ കൊണ്ടു വരാന്‍ ജില്ലാ, നിയോജക മണ്ഡലം സെക്രട്ടറിമാര്‍ ശ്രമിക്കുന്നതിനെതിരെ പ്രാദേശിക ഘടകത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഭരണ സമിതിയംഗവും ലോക്കല്‍ കമ്മിറ്റിയംഗവുമായ സോമശേഖരന്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റിയും ഇതിനെ പിന്തുണയ്ക്കുന്നു. ഇതോടെ ശ്രീനിവാസന്റെ സി.പി.ഐ പ്രവേശനം മുടങ്ങാന്‍ സാധ്യതയേറി.

സി.പി.ഐ നേതൃത്വത്തിന്റെ സഹായത്തോടെ കേസില്‍ നിന്നും നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്ന ശ്രമത്തിനും തിരിച്ചടിയായി. ബാങ്കിന്റെ നഷ്ടപ്പെട്ട കോടികള്‍ ഏതു വിധേനെയും തിരികെ പിടിക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് എല്‍.ഡി.എഫ് ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളത്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാജ ചിട്ടി ഇടപാടുകള്‍, ബിനാമി വായ്പ, സോഫ്റ്റ്‌വേര്‍ തട്ടിപ്പ്, ഫോട്ടോസ്റ്റാറ്റ് പ്രമാണങ്ങള്‍ വച്ച്‌ വായ്പ നല്‍കല്‍, ഒന്നില്‍ കൂടുതല്‍ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഒരേ ഉദ്യോഗസ്ഥരുടെ പേരില്‍ നല്‍കി പണം പിന്‍വലിക്കല്‍ എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉണ്ടായിരിക്കേ കടുത്ത നടപടികളിലേക്ക് കടന്നില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സി.പി.എം ഭരണ സമിതി മുഖ്യമന്ത്രിയെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...