കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ ചിലരുടെ ഒത്താശയോടെ എലിമുള്ളുംപ്ലാക്കലിൽ വെള്ളം ഒഴുകിക്കൊണ്ടിരുന്ന കലുങ്ക് സ്വകാര്യ വ്യക്തികൾ കെട്ടിയടച്ചു. കലുങ്ക് മൂടി ഇതുവഴി റോഡ് നിർമ്മിച്ചതിനെത്തുടർന്ന് ചെറിയ മഴ പെയ്താല്‍പോലും ചെളിവെള്ളവും കല്ലുകളും റോഡില്‍ക്കൂടി നിരന്നൊഴുകുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്.
എലിമുള്ളുംപ്ലാക്കൽ സർവ്വീസ് സഹകരണ ബാങ്കിന് സമീപത്തുള്ള കലുങ്കാണ് റോഡ് നിർമ്മാണത്തിന്റെ മറവിൽ ചില സ്വകാര്യ വ്യക്തികൾ കെട്ടിയടച്ചത്. വെള്ളം ഒഴുകിപോകുന്ന ദ്വാരം ഭൂരിഭാഗവും ഇവർ അടച്ചതായി നാട്ടുകാർ പറയുന്നു. നിരവധി പ്രാവശ്യം തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പഞ്ചായത്തിലെ ചില ജീവനക്കാരുമായി ഇവര്‍ക്കുള്ള രഹസ്യബന്ധമാണ് ഇതിനു കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
കലുങ്ക് കെട്ടിയടച്ചതിനെ തുടർന്ന് ഉയര്‍ന്ന സ്ഥലങ്ങളിൽ നിന്നുള്ള വെള്ളവും മണ്ണും കല്ലുകളും ഉൾപ്പടെ റോഡിൽക്കൂടി ഒഴുകി നിരന്നു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് സാധാരണയാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായി പഞ്ചായത്ത് ഇടപെടണമെന്നും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ നടപടിക്ക് ഇനിയും കൂട്ടുനില്‍ക്കാനാണ് ജീവനക്കാരുടെ ഭാവമെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും നാട്ടുകാര്‍ പറഞ്ഞു.





























