കോന്നി : കോന്നി സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി അഞ്ചാംവർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും പൂർണസജ്ജമല്ല. ഐ.പി, അത്യാഹിത വിഭാഗങ്ങളാണ് ഇപ്പോഴും പൂർണസജ്ജമാകാത്തത്. പ്രതിദിനം 1000 രോഗികൾ ഒ.പി വിഭാഗത്തിലെത്തുന്നുണ്ട്. എന്നാൽ 30 പേരെ മാത്രമേ കിടത്തിച്ചികിത്സിക്കാറുള്ളൂ. അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്തെങ്കിലും അതും പൂർണസജ്ജമായിട്ടില്ല. ഡോക്ടർമാരുടെ അഭാവമാണ് പ്രധാന പ്രശ്നം. തസ്തികകൾ അനുവദിച്ചെങ്കിലും നിയമനം പൂർണമാകാത്തതിനാൽ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ല. ക്വാർട്ടേഴ്സിന്റെ പണി പൂർത്തിയാകാത്തതിനാൽ താമസസൗകര്യം ഇല്ലെന്ന പേരിലാണ് ഡോക്ടർമാർ കോന്നിയിലേക്കുള്ള നിയമനം സ്വീകരിക്കാത്തത്.
സ്കാനിങ് സംവിധാനം, സർജറി യൂനിറ്റ്, ഐ.സി.യു എന്നിവയെല്ലാം ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ പ്രവർത്തനം ഇനിയും ലഭിച്ചു തുടങ്ങിയിട്ടില്ല. പീഡിയാട്രിക് ഐ.സി.യുവില്‍ 15 കിടക്കയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ കാത്തിരിപ്പിനുശേഷം പോസ്റ്റ്മോർട്ടം നടപടി സമീപകാലത്ത് ആരംഭിച്ചു. എന്നാൽ പോലീസ് ഔട്ട്പോസ്റ്റ് ഉൾപ്പെടെ തുടങ്ങിയിട്ടില്ല. പ്രസവവാർഡും കുട്ടികളുടെ വാർഡും ഉടൻ തുറക്കുമെന്ന പ്രഖ്യാപനങ്ങളും പ്രാവർത്തികമായിട്ടില്ല.





























