കോന്നി: തെക്കൻ കേരളത്തിലാദ്യമായി കയാക്കിങ് മത്സരത്തിന് സീതത്തോട് വേദിയാകുന്നു. സെപ്റ്റംബർ 2 ന് കക്കാട്ടാറിൽ സാഹസിക വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി കയാക്കിംങ് നടക്കും. ടൂറിസം വകുപ്പ്മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോന്നി കാരിയാട്ടം ടൂറിസം എക്സ്പോ 2025ന്റെ ഭാഗമായിട്ടാണ് കയാക്കിങ് ഫെസ്റ്റിവൽ നടത്തുന്നത്. നിലവിൽ കേരളത്തിൽ തുഷാഗിരി യിൽ മാത്രമാണ് കയാക്കിങ് മത്സരം നടക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ കേരളാ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് മത്സരത്തിന് നേതൃത്വം നല്കുന്നത്. കേരളാ കയാക്കിംഗ് ആൻ്റ് കനായിംഗ് അസോസിയേഷൻ മത്സരം നിയന്ത്രിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് മത്സരങ്ങൾ അന്നേ ദിവസം രാവിലെ 10 മണി മുതലാണ് ആരംഭിക്കുക.
കോന്നിയുടെ സാഹസിക വിനോദ സഞ്ചാര മേഖലയിൽ ഒരു കുതിച്ചു ചാട്ടത്തിന് മത്സരം വഴിയൊരുക്കും. ട്രക്കിംഗ് ഉൾപ്പടെയുള്ള സാഹസിക വിനോദസഞ്ചാരം വനം വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മത്സരാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരത്തിലൂടെ കോന്നിയുടെ ടൂറിസം മേഖല വലിയ കുതിപ്പാണ് നടത്താൻ പോകുന്നത്.
കാക്കിംങ്, കനോയിങ് മത്സരങ്ങളുടെ സ്ഥിരം കേന്ദ്രമായും പരിശീലന കേന്ദ്രമായും സീതത്തോട് മാറും.എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ടൂറിസം മന്ത്രി ഇത് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിംഗിൾ വിഭാഗത്തിന് 25000, 10000,5000,
ഡബിൾസ് വിഭാഗത്തിന് 50000, 25000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക് ലഭിക്കും. സെപ്റ്റംബർ 01വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് തന്നെ മത്സരം കായിക പ്രേമികൾക്ക് നേരിൽ കാണാൻ കഴിയും. മത്സര നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ അഡ്വ കെ യു ജനിഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും വിലയിരുത്തി. കോന്നി കരിയാട്ടത്തിലൂടെ കോന്നി നിയോജക മണ്ഡലത്തിലാകെ പുതിയ ടൂറിസം സാധ്യതകൾ കണ്ടെത്തി നടപ്പിലാക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. കയാക്കിങിലൂടെ കോന്നിക്കും സീതത്തോടിനും രാജ്യാന്തര പ്രശസ്തി കൈവരിക്കാനാകുമെന്നും പരിശീലനം നേടുന്ന കുട്ടികൾക്ക് ഒളിമ്പിക്സ് വരെയുള്ള സാധ്യതകളാണ് കൈവരുകയെന്നും എം.എൽ.എ പറഞ്ഞു.





























