കോന്നി: കരിയാട്ടത്തിനെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമേർപ്പെടുത്താൻ തീരുമാനമായി. കരിയാട്ടത്തിനെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണം ചർച്ച ചെയ്യാൻ ചേർന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്.
കോന്നി ബസ്റ്റാൻ്റ് മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കത്തക്ക നിലയിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർക്കിംഗിനായി കോന്നി ടൗണിനു സമീപം ലഭ്യമാകുന്ന എല്ലാ ഗ്രൗണ്ടുകളും ക്രമീകരിക്കും. കോന്നി എൻഎസ്എസ് കോളേജ് ഗ്രൗണ്ട്, എൻഎസ്എസ് കോളജിന് എതിർവശത്തുള്ള പെട്രോൾ പമ്പ് ഗ്രൗണ്ട്, റിപ്പബ്ലിക്കൻ സ്കൂൾ ഗ്രൗണ്ട്, ആനക്കൂട് ഗ്രൗണ്ട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവ പാർക്കിംഗിനായി തയ്യാറാക്കും. ചന്ദനപ്പള്ളി ഭാഗത്തു നിന്നു വരുന്നവർ ആനക്കുട് ഭാഗത്തെ റോഡ് വശത്തും ആനക്കൂടിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.
പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എലിയറയ്ക്കൽ, മാരൂർപാലം ഭാഗത്തും എൻ.എസ്.എസ്സ് കോളേജിന് സമീപത്തുള്ള ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം. തണ്ണിത്തോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കോന്നി പാലത്തിനു മുൻപായും ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കുമ്പഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കോന്നി എസ്.ബി.ഐ മുതൽ ചിറ്റൂർമുക്ക് വരെയുള്ള ഭാഗത്തും റിപ്പബ്ലിക്കൻ സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കരിയാട്ടത്തിനെത്തുന്നവർ പാർക്കിംഗ് കാര്യത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.





























