കോന്നി : കൊല്ലൻപടി ജംഗ്ഷനിൽ രൂപം കൊണ്ട കുഴി നികത്താത്തത് വാഹനങ്ങൾക്ക് ഭീഷണിയുയർത്തുന്നു. കൊല്ലൻപടി ജംഗ്ഷനിൽ നിന്നും അതിരുങ്കലിലേക്കുതിരിയുന്ന ഭാഗത്താണ് റോഡിനുനടുവിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പാറമടകളിൽ നിന്നും വലിയ ഭാരം കയറ്റിയ ലോറികളും മറ്റും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വലിയ ടോറസ് ലോറികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കും പരുക്കേറ്റിരുന്നു.
മഴ പെയ്താൽ റോഡിൽ കുഴിയുള്ള ഭാഗത്തുചെളിയും മണ്ണും നിറയുന്നതും പതിവാണ്. ഇതോടെ റോഡിലെ കുഴി യാത്രക്കാരുടെ കണ്ണിൽ പെടാതെയും അപകടം സംഭവിക്കുന്നുണ്ട്. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡാണിത്. എന്നാൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നതിനാൽ റോഡിന്റെ പലഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് റോഡ് നശിക്കുന്നതിനും കാരണമാകുന്നുണ്ട്.
നിരവധി തവണ വിഷയം അധികൃതരെ ധരിപ്പിച്ചിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു. റോഡിലെ കുഴി നികത്തുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ അപകടമാകും വാഹന യാത്രക്കാരെ കാത്തിരിക്കുന്നത്.





























