ചെങ്ങറ ഗ്രാമത്തിന്റെ ഭയം മാറ്റുവാന്‍ വനം വകുപ്പിനോ കോന്നി എം.എല്‍.എ ജെനീഷ് കുമാറിനോ കഴിയുന്നില്ല.
കോന്നി: ചെങ്ങറ ഗ്രാമവാസികളുടെ സ്വൈര്യജീവിതം നശിപ്പിച്ചിരിക്കുകയാണ് വന്യമൃഗങ്ങള്‍. മുമ്പ് ആനയും പന്നിയുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് കടുവയും പുലിയുമൊക്കെയാണ് നാട്ടിലിറങ്ങി വിഹരിക്കുന്നത്. വന്യമൃഗങ്ങളുടെ സംരക്ഷകരായി കേരളത്തില്‍ വനംവകുപ്പ് ആത്മാര്‍ഥമായി ഇടപെടല്‍ നടത്തുന്നതിനാല്‍ ജനവാസമേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. കോന്നിയിലെ ചെങ്ങറ ഗ്രാമം കടുവയുടെ ഭീതിയില്‍ അകപ്പെട്ടിട്ട് ആഴ്ചകളായി. കടുവയെ നേരില്‍കണ്ട് പ്രാണരക്ഷാര്‍ഥം ഓടിയ ടാപ്പിംഗ് തൊഴിലാളിയായ വീട്ടമ്മയുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റതായിരുന്നു ആദ്യ സംഭവം. പിന്നീട് നിരവധിപ്പേര്‍ കടുവയെ കാണുകയും സാന്നിധ്യം അറിയുകയും ചെയ്തു.
എന്നാല്‍ ഒരു ഗ്രാമത്തിന്റെ ഭയം മാറ്റുവാന്‍ വനം വകുപ്പിനോ കോന്നി എം.എല്‍.എ ജെനീഷ് കുമാറിനോ കഴിയുന്നില്ല. ഏറ്റവും ഒടുവില്‍ ഇന്നലെ രാത്രി കടുവയുടെ മുരൾച്ച കേട്ടതായി ചെങ്ങറയിലെ വീട്ടമ്മമാർ പറയുന്നു. ചെങ്ങറയിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന 10 ഏക്കറോളം വരുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന വീട്ടമ്മമാരായ ചെങ്ങറ ഹരിവിലാസത്തിൽ വത്സല രാജൻ, വിജയമ്മ രാജു എന്നിവരാണ് ഇന്നലെ രാത്രി കടുവയുടെ മുൾച്ച കേട്ടതായി പറയുന്നത്. വളർത്തുനായ പതിവില്ലാതെ കുരയ്ക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് ശബ്ദം കേട്ടതെന്ന് വീട്ടമ്മമാർ പറയുന്നു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആർ .ആർ. ടി ടീമും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തേക്ക് കയറി പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് വീണ്ടും പരിശോധനകൾ നടത്തുമെന്ന് വനപാലകർ പറഞ്ഞു.






























