കോന്നി : കാക്കിക്കുള്ളിലെ കലാ ഹൃദയത്തെ കുറിച്ച് മലയാളികൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാവുകയാണ് കോന്നി പോലീസ് സബ് ഇൻസ്‌പെക്ടർ സാജു എബ്രഹാം. ക്രമ സമാധാന പാലനത്തിന് കലാഹൃദയം കൂടി ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. ഔദ്യോഗിക ജീവിതത്തിൽ കർക്കശകാരനായ സാജു എബ്രഹാം തന്റെ സ്വര മാധുര്യത്തിൽ ജന മനസുകളിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോൾ.
ഒന്നര മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം കോന്നി പോലീസ് സ്റ്റേഷനിൽ ചാർജ് എടുക്കുന്നത്. ഉത്സവ സമയത്ത് ഡ്യൂട്ടിയുടെ ഭാഗമായി ഉത്സവ പറമ്പുകളിൽ എത്തുമ്പോൾ സ്റ്റേജിൽ കയറി പാടുന്ന രീതി ഇദ്ദേഹത്തിന് ഉണ്ട്. പാട്ടുകേട്ട് ജനം കയ്യടിക്കുമ്പോൾ ക്രമ സമാധാനം സംരക്ഷിക്കണം എന്നും ഇദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കും. അടുത്തിടെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ ആനുവൽ ഡേ സെലിബ്രേഷനിലും കല്ലേലി ശിവക്ഷേത്രത്തിലെ ഉത്സവത്തിനും എസ്.ഐ തകർത്ത് പാടി.
കോഴിക്കോട് കൊയിലാണ്ടിയിലെ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്നപ്പോൾ അവിടുത്തെ സാന്ത്വനപരിചരണ കേന്ദ്രത്തിലെ അന്തേവാസികൾക്കായും സാജു എബ്രഹാം പലതവണ പാടിയിട്ടുണ്ട്. സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലെങ്കിലും ഇടവക പള്ളിയിൽ പാടിയുള്ള പരിചയമുണ്ട് ഈ പുനലൂർ സ്വദേശിക്ക്. എം.എസ് സിയും ബി.എഡും സെറ്റും പാസായി ഒരേസമയം അദ്ധ്യാപക ജോലിയും പോലീസ് സബ് ഇൻസ്‌പെക്ടർ ജോലിയും ലഭിച്ചപ്പോൾ പോലീസ് ജോലി തെരഞ്ഞെടുക്കുകയായിരുന്നു ഈ മുൻ പാരലൽ കോളേജ് അദ്ധ്യാപകൻ. 2016 ൽ സബ് ഇൻസ്‌പെക്ടർ സെലക്ഷൻ ലഭിച്ച ഇദ്ദേഹം തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കോന്നിയിലേക്ക് എത്തിയത്.





























