കോന്നി : കോന്നി പഞ്ചായത്തിൽ നടന്ന ബജറ്റ് അവതരണം എൽഡിഎഫ് അംഗങ്ങളുടെ സമരത്തെ തുടർന്ന് അലങ്കോലപ്പെട്ടു. എൽഡിഎഫ്. പഞ്ചായത്ത് അംഗങ്ങളുടെ അഞ്ച് വാർഡുകളിൽ ഗുണഭോക്തൃ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിച്ച് കൊണ്ട് പ്രസിഡന്റിന് താൽപ്പര്യം ഉള്ളവരുടെ മാത്രം അപേക്ഷകൾ സ്വീകരിച്ച് ഫണ്ട് അനുവദിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
മെമ്പർമാർ അറിയാതെ വാർഡിലെ ഫണ്ട് വിനിയോഗം പ്രസിഡന്റ് നേരിട്ട് നടത്തുന്ന ഏറ്റവും ഗുരുതരമായ ക്രമക്കേടിൽ പ്രതിഷേധിച്ചു കൊണ്ടാണ് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് യുഡിഎഫ് അംഗങ്ങളെ തടഞ്ഞു വെച്ചത്. എൽഡിഎഫ് അംഗങ്ങളായ കെ ജി ഉദയകുമാർ, തുളസി മോഹൻ, ജിഷ ജയകുമാർ, പുഷ്പ ഉത്തമൻ ,ജോയ്സ് എബ്രഹാം എന്നിവരാണ് പ്രതിഷേധിച്ചത്. പഞ്ചായത്ത് അംഗങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ബജറ്റ് അവതരണത്തിനിടയിൽ അഞ്ചാം വാർഡ് മെമ്പർ എൽഡിഎഫ് വനിതാ മെമ്പറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും പ്രകോപനത്തിന് കാരണമായി. തുടർന്ന് പോലീസ് എത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. പിന്നീട് കൂടുതൽ പോലീസ് എത്തി എൽഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് വനിതാ പോലീസ് ഉൾപ്പെടെ എത്തി പഞ്ചായത്ത് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
എൽഡിഎഫ് നേതാക്കളായ എം എസ് ഗോപിനാഥൻ, ആർ ഗോവിന്ദ്, ടി രാജേഷ്‌കുമാർ, എം ഒ എബ്രഹാം, കെ കെ വിജയൻ, ആർ ശ്രീഹരി, എ എസ് ഷിജു, ലൈജു വർഗ്ഗീസ്, വിപിൻ വേണു എന്നിവർ സമരത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്‌ക്കെതിരായി ശക്തമായ സമര പരിപാടികൾക്ക് രൂപം കൊടുക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ സമരം പഞ്ചായത്തിനെതിരെ ആരംഭിക്കുവാനാണ് എൽഡിഎഫ് തീരുമാനം.































