കോന്നി : കോന്നി ആർ സി ബി ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പത്തനംതിട്ട ജില്ലയിൽ മൈലപ്ര സർവീസ് സഹകരണ ബാങ്ക്, കോന്നി റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയായിരുന്ന അടൂർ പറക്കോട് സ്വദേശി ഷൈലജ, ക്ലർക്ക് പയ്യനാമൺ സ്വദേശി ജൂലൈ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയുകയും ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ബാങ്കിൽ തിരിമറി നടത്തിയതിന് ഇവരെ പിരിച്ചുവിട്ടിരുന്നു. കോന്നി പോലീസ് ആയിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കോന്നിയിലെ ആദ്യകാല സഹകരണ പ്രസ്ഥാനമായ റീജിയണൽ സഹകരണ ബാങ്കിലെ പണം തിരിമറി വിജിലൻസ് വിഭാഗം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലവിലെ ഭരണ സമിതിയാണ് വിജിലൻസിനെ സമീപിച്ചത്.
ഒന്‍പതര കോടി രൂപയുടെ തിരിമറി നടന്നതായാണ് സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തിയത്. ബാങ്കിന് നഷ്ടപ്പെട്ട തുക ആരോപണ വിധേയരിൽ നിന്നും തിരിച്ച് പിടിക്കണം എന്നാവശ്യപ്പെട്ട് നിലവിലെ സി പി എം ഭരണ സമിതി പ്രസിഡന്റ് തുളസീമണിയമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സഹകരണ വകുപ്പിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ചിട്ടി, വായ്പ എന്നിവയിലൂടെയാണ് സാമ്പത്തിക തിരിമറി നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഹകരണ വകുപ്പിന്റെ പരിധിയിൽ വരാത്ത ചിലരുടെ കൈകളിലും പണം എത്തി എന്നാണ് വിലയിരുത്തൽ. മൂന്ന് ജീവനക്കാർ ചേർന്ന് ഒന്നര കോടി രൂപ തിരിച്ചടച്ചിരുന്നു. ശമ്പള സർറ്റിഫിക്കറ്റിന്റെ ജാമ്യത്തിൽ പത്ത് ലക്ഷം രൂപവരെ വായ്പ നൽകിയിരുന്നു.
കോന്നിയിലെ ആദ്യ സഹകരണ ബാങ്ക് ആണ് റീജിയണൽ സഹകരണ ബാങ്ക്. വില്ലേജ് സഹകരണ സംഘമായാണ് ഇത് തുടങ്ങിയത്. കോൺഗ്രസുകാർ മാത്രം ഭരിച്ചിരുന്ന സഹകരണ സംഘമാണ് ഇത്. ഇതര പാര്‍ട്ടിക്കാര്‍ക്ക് അംഗത്വം പോലും നൽകാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു. കോൺഗ്രസിൽ നിന്നും 1999 ൽ ഇടതുമുന്നണി ബാങ്ക് ഭരണം പിടിച്ചെടുക്കുകയായിരുന്നു. അന്ന് മുതൽ സി പി എം ഏരിയ കമ്മറ്റി അംഗം ആയിരുന്ന വി ബി ശ്രീനിവാസൻ ആയിരുന്നു പ്രസിഡന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രധാന പ്രതിയായ ഇദ്ദേഹം ഹൈക്കോടതിയുടെ മുൻകൂർ ജാമ്യത്തിലാണ്.






























