കോന്നി : വാഹനം തകരാറിലായതിനെ തുടർന്ന് വഴിയിൽ അകപ്പെട്ട അയ്യപ്പഭക്തർക്ക് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർ തുണയായി. പന്ത്രണ്ടാം തീയതി പുലർച്ചെ ആണ് ശബരിമല ദർശനം കഴിഞ്ഞ് തിരികെ വന്നിരുന്ന തെലുങ്കാന സ്വദേശികൾ ആയ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് സ്കൂളിന് സമീപം കേടായത്. വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വന്നതോടെ മെക്കാനിക്കിനെ വിവരം അറിയിച്ചുവെങ്കിലും മെക്കാനിക്ക് വരാൻ വൈകും എന്ന് അറിയിച്ചതിനെ തുടർന്ന് അയ്യപ്പ ഭക്തർക്ക് വഴിയിൽ തന്നെ കഴിയേണ്ടി വന്നു. നേരം പുലർന്നപ്പോൾ ഇത് ശ്രദ്ധയിൽ പെട്ട സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം തിരക്കുകളും അയ്യപ്പ ഭക്തർ വിവരം ധരിപ്പിക്കുകയും ചെയ്തു. സ്കൂൾ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി കാര്യം തിരക്കിയപ്പോൾ ദീർഘദൂര യാത്ര കഴിഞ്ഞ് എത്തിയ അയ്യപ്പ ഭക്തരായ ഞങ്ങൾക്ക് ഒന്ന് വിശ്രമിക്കുവാൻ ഇടം കിട്ടിയിരുന്നെങ്കിൽ വലിയ ആശ്വാസം ആയിരുന്നു എന്ന് അയ്യപ്പ ഭക്തർ സ്കൂൾ അധികൃതരോട് പറഞ്ഞു.
ഉടൻ തന്നെ സ്കൂളിലെ മൂന്ന് മുറികൾ ഇവർക്ക് വേണ്ടി തുറന്ന് നൽകുകയായിരുന്നു. കുട്ടികൾ അടക്കം നാല്പത്തിയഞ്ചിലേറെ ആളുകൾ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. രണ്ട് ദിവസത്തോളം ഇവിടെ കഴിഞ്ഞ് വാഹനം ശരിയാക്കിയതിന്. ശേഷമാണ് ഇവർ മടങ്ങിയത്. സ്കൂളിൽ നിന്നും മടങ്ങുമ്പോൾ സ്കൂളിലെ ബ്ളാക്ക് ബോർഡിൽ അഭയം നൽകിയ സ്കൂൾ അധികൃതർക്ക് നന്ദി രേഖപെടുത്തുവാനും അവർ മറന്നില്ല. കേരളത്തെയും മലയാളികളെയും ഒരുപാട് സ്നേഹിക്കുന്നു എന്നും വഴിയിൽ അകപ്പെട്ട തങ്ങൾക്ക് അഭയം നൽകിയ സ്കൂൾ അധികൃതരെ ഒരിക്കലും മറക്കില്ല എന്നും ബോർഡിൽ അയ്യപ്പ ഭക്തർ രേഖപ്പെടുത്തിയിരുന്നു.






























