കോന്നി : കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടിട നിർമാണ പുരോഗതി കെ.യു ജനീഷ് കുമാർ എംഎൽ എ വിലയിരുത്തി. കേരള സർക്കാർ ബജറ്റിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ രണ്ടു ബ്ലോക്കുകളുടെ നിർമ്മാണ പുരോഗതിയാണ് എം.എൽ.എ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് വിലയിരുത്തിയത്. മൂന്ന് നിലകളിലായി 12ക്ലാസ്സ് റൂമുകളും, ലാബുകളും, സ്റ്റേജും, മെസ്സ് ഹാളും, കിച്ചൺ ബ്ലോക്കുമാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. 1600 കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2016ൽ നിർമ്മാണം ആരംഭിച്ച പദ്ധതി രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എം എൽ എ പൊതുമരാമത്തു ഉദ്യോഗസ്ഥരുടെയും കൈറ്റ് എൻജിനീയർമാരുടെയും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, അദ്ധ്യാപക -രക്ഷകർത്താ കമ്മിറ്റിയുടെ ഭാരവാഹികളുടെയും സംയുക്ത യോഗം വിളിച്ചു ചേർത്തത്. വാപ്കോസ് ആണ് കൺസൾട്ടിങ് ഏജൻസി. ചെന്നൈ ആസ്ഥാനമാക്കിയുള്ള എൻ.കെ.എം.എസ്സ് എന്ന കമ്പനിയാണ് നിർമാണം നടത്തിയിരുന്നത്. സ്കൂൾ കെട്ടിട നിർമാണത്തിൽ കരാറെടുത്ത കമ്പനി ഗൗരവകരമായ അലംഭാവം കാണിച്ചതിനാൽ കമ്പനിയെ സ്കൂൾ നിർമാണത്തിൽ നിന്നും ഒഴിവാക്കി ബ്ലായ്ക്ക് ലിസ്റ്റു ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്നും തടസങ്ങൾ നീക്കി അടുത്ത അധ്യയന വർഷം പുതിയ കെട്ടിടത്തിൽ ക്ലാസ്സ് ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.
യോഗത്തിൽ പി ടി എ പ്രസിഡന്റ് അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ, പഞ്ചായത്ത് അംഗം സൗദാമിനി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് വള്ളിക്കോട്, കൈറ്റ് എൻജിനീയർ ശ്രീജിത്ത്, സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ഷൈല ബീഗം, ഉദയകുമാർ, വാപ്‌കോസ് ഉദ്യോഗസ്ഥർ, പൊതുമരാമത്തു ഉദ്യോഗസ്ഥർ, പി ടി എ എക്സികുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.





























