കോന്നി : കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് രാത്രിയിലെ വെളിച്ചക്കുറവ് രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോന്നിയിലെ തണ്ണിത്തോടും കൊക്കാത്തോടും അടക്കമുള്ള മലയോര മേഖലയിലെ സാധാരണക്കാരായ ആളുകൾ പ്രധാനമായും ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപത്ത് മാത്രമാണ് വെളിച്ചമുള്ളത്. ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നതിന്റെ മുകളിലത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലായാണ് ലാബ്, എക്സ് റേ, വാർഡ് എന്നിവ പ്രവർത്തിക്കുന്നത്. എന്നാൽ ഏഴ് മണിക്ക് ശേഷം ഈ ഭാഗത്തേക്ക് ആളുകൾ പോകണം എങ്കിൽ മൊബൈൽ വെളിച്ചത്തെയും ടോർച്ചിനെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
കോന്നിയിൽ ഏറ്റവും കൂടുതൽ അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്നത് രാത്രിയിൽ ആയതിനാൽ നിരവധി രോഗികൾ ആണ് കോന്നി താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നും ലാബിലേക്ക് രക്ത സാമ്പിൾ പരിശോധിക്കുവാൻ പോകുന്ന സ്ത്രീകൾ അടക്കമുള്ളവർ ഈ ഇരുട്ടിൽ കൂടി വേണം സഞ്ചരിക്കുവാൻ. മാത്രമല്ല താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായയുടെ ശല്യവും വർധിച്ചിട്ടുണ്ട്. സൂപ്രണ്ട് ഓഫീസിലേക്ക് കയറുന്ന ഭാഗത്തും വെളിച്ചമില്ലാത്ത അവസ്ഥയാണ്. നാളിതുവരെയായിട്ടും ഒരു ജന പ്രതിനിധി പോലും ഇവിടെ ഒരു ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ പോലും തയ്യാറാകാത്തതിൽ ഇവിടെ എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും പ്രതിഷേധമുണ്ട്. ആശുപത്രിയിലേക്ക് കയറുന്ന കവാടത്തിൽ നിലവിൽ വെളിച്ചമുണ്ടെങ്കിലും പലപ്പോഴും ഇത് പ്രകാശിക്കാത്തതും കോന്നി താലൂക്ക് ആശുപത്രി പരിസരത്തെ ഇരുട്ടിലാക്കുന്നു.





























