കോന്നി : കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അസിസ്റ്റന്റ് വികാരി പോള്‍സണ്‍ ജോണിനെതിരെയുള്ള പോക്സോ കേസില്‍ ദുരൂഹതയെന്ന് കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് മഹായിടവക അംഗങ്ങളും നാട്ടുകാരും. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോള്‍സണ്‍ ജോണ്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്നു. അറുനൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഇടവക. ഇവര്‍ക്കൊന്നും തന്നെ പോള്‍സണ്‍ ജോണിനെപ്പറ്റി നല്ലതല്ലാതെ മറിച്ചൊന്നും പറയാനില്ല. മാധ്യമങ്ങളില്‍ക്കൂടി വാര്‍ത്ത കേട്ട നാട്ടുകാരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. എപ്പോഴും പ്രാര്‍ഥനയുമായി കഴിയുന്ന പോള്‍സണ്‍ ജോണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ കൌണ്‍സിലിംഗ് നടത്തുന്നുണ്ട്. ഇപ്പോള്‍ വലിയ നൊയമ്പിന്റെ അനുഭവത്തിലുമാണ് ഈ വൈദികന്‍.
കൂടലിനടുത്തുള്ള കുടുംബം കൊടുമണ്‍ ഇടത്തിട്ടയിലെ വൈദികന്റെ വീട്ടില്‍ എത്തി തങ്ങളുടെ വിഷമതകള്‍ പങ്കുവെച്ചിരുന്നു. കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ശുശ്രൂഷക്ക് സഹായിക്കുന്ന ഒരു യുവാവിന്റെ കാറിലാണ് ഈ കുടുംബം പോള്‍സണ്‍ ജോണിന്റെ വീട്ടില്‍ എത്തിയത്. ഈ സമയം വൈദികന്റെ കുടുംബവും അവിടെയുണ്ടായിരുന്നു. മകളുടെ പഠനത്തിലെ പോരായ്മകളും വിഷമങ്ങളുമായിരുന്നു ഇവര്‍ പങ്കുവെച്ചത് എന്നാണ് വിവരം. പിന്നീട് പള്ളിയില്‍ എത്തിയപ്പോള്‍ ഈ കുടുംബത്തെ പോള്‍സണ്‍ ജോണ്‍ സന്ദര്‍ശിച്ചിരുന്നു എന്നും പറയുന്നു. എന്നാല്‍ ഈ സമയമൊക്കെയും കുട്ടിയുടെ മാതാവും അവിടെയുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കുറേനാളായി പഠനത്തില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വൈദികന്റെ അടുക്കലേക്ക് എത്തിച്ചത്.
പോള്‍സണ്‍ ജോണിനെതിരെയുള്ള പോക്സോ കേസില്‍ ദുരൂഹതയുണ്ടെന്ന് എല്ലാവരും പറയുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ പോലീസിന്റെ അന്വേഷണത്തിന് കഴിയണം. മുമ്പില്ലാത്തവിധം പോക്സോ കേസുകള്‍ കേരളത്തില്‍ പെരുകുകയാണ്. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാല്‍ ചില പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയും എതിരാളികളെ ഒതുക്കുവാനും ഇന്ന് പീഡന കേസുകളും പോക്സോ കേസുകളും വ്യാപകമാകുന്നുണ്ട്. കലഞ്ഞൂരില്‍ നിന്നും കഴിഞ്ഞദിവസവും ഒരു പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. പ്രതിയെ അറസ്റ്റ് ചെയ്ത് ഇപ്പോള്‍ റിമാന്റിലാണ്. പലപ്പോഴും മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതോടെ ഇത് വാര്‍ത്തയാകുന്നു. സത്യം പുറത്തുവരുമ്പോഴേക്കും സമൂഹമധ്യത്തില്‍ എല്ലാം നഷ്ടപ്പെട്ട് പീഡനക്കാരന്‍ എന്ന ലേബലും ഇയാള്‍ക്ക് കിട്ടിയിരിക്കും.





























