കോതമംഗലം : കൊവിഡ് പ്രതിസന്ധിയും പ്രളയകാലവും കഴിഞ്ഞ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുന്നറിയിപ്പില്ലാതെ എത്തുന്ന വേനല്‍ മഴയിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും വലഞ്ഞവരാണ് കര്‍ഷകന്‍. ഇത്തരത്തിലുള്ള നിലയ്‌ക്കാത്ത കണ്ണീരിന് പുറമെ നിലവില്‍ സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തിയിലും വലയുകയാണ് കര്‍ഷകര്‍. ഇതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ നൂറുകണക്കിന് കുലവാഴകള്‍ കെഎസ്‌ഇബി വെട്ടിനിരത്തിയ സംഭവം.
വാരപ്പെട്ടിയില്‍ 220 കെവി ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്‌തിരുന്ന 406 ഏത്തവാഴകളായിരുന്നു ടച്ചിങ് വെട്ടലിന്‍റെ പേരില്‍ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ കെഎസ്‌ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഈ ജീവനക്കാര്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയതാവട്ടെ ഒരു കര്‍ഷകന്‍റെ ഒന്‍പത് മാസത്തെ അധ്വാന ഫലം മുഴുവനും. വെട്ടിവില്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മൂപ്പെത്തുന്ന കുലകള്‍ ഇവര്‍ കയറി ഉപയോഗ്യശൂന്യമാക്കിയത്. രണ്ടര ഏക്കറോളം വരുന്ന ഭൂമിയില്‍ 1600 ഏത്തവാഴകളാണുള്ളതെങ്കില്‍ ഇതില്‍ അര ഏക്കറിലെ വാഴകളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ കണ്ണില്‍ ചോരയില്ലാത്തവര്‍ ഇല്ലാതാക്കിയത്. ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തി നശിച്ചിരുന്നു എന്ന കാരണത്താലാണ് കെഎസ്‌ഇബിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു സമീപനമണ്ടായതെന്നാണ് കര്‍ഷകന്‍റെ വിശദീകരണം.
എന്നാല്‍ ഈ ഭാഗത്തെ ടവര്‍ ലൈന്‍ സ്ഥാപിച്ചിരിക്കുന്നത് വളരെ താഴ്ത്തിയാണെന്ന മറ്റൊരു ആരോപണങ്ങളും കൂടി നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഓരോ വര്‍ഷവും ലൈനുകള്‍ താഴ്‌ന്നിറങ്ങുമ്പോള്‍ ആളുകള്‍ക്ക് ഷോക്കേല്‍ക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്ന കെഎസ്‌ഇബിയുടെ വാദം പൂര്‍ണമായും വെള്ളം തൊടാതെ വിഴുങ്ങാനാവില്ല. എന്ത് തന്നെയായാലും ഒരു കര്‍ഷകന്‍റെ അധ്വാനത്തോട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രകടമാക്കുന്ന ആദരവ് എത്രത്തോളമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കൃഷിയെയും കര്‍ഷകനെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്ന് പറയുമ്പോഴും അത് എത്രമാത്രം പ്രാവര്‍ത്തികമാകുന്നു എന്നത് കൂടി ചിന്തിക്കേണ്ടതുണ്ട്.
വന്‍ തുക ലോണായെടുത്തും പാട്ടത്തിന് ഭൂമിയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്യുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ക്കും തിരിച്ചടയ്‌ക്കുവാനുള്ള കടങ്ങള്‍ക്കും പുറമെ ജീവനക്കാരുടെ സമീപനവും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ഇടിത്തീയായി മാറുകയാണ്. കൊവിഡ് പ്രതിസന്ധി കാലത്തിന് ശേഷമുള്ള ഓണവിപണി ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃഷിയില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ഈ പ്രതീക്ഷകള്‍ മണ്ണിട്ട് മൂടുന്ന സമീപനത്തില്‍ ഒന്നാണ് ഇന്നലെ കോതമംഗലത്ത് കണ്ടത്. പ്രശ്‌നം വിവാദമായപ്പോള്‍ കൃഷി മന്ത്രിയും വൈദ്യുത മന്ത്രിയും വിഷയത്തെ അവലംബിച്ചു കൊണ്ട് രംഗത്തെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തുവെങ്കിലും കര്‍ഷകന്‍റെ കണ്ണീര്‍ ഇവിടെ ഇല്ലാതാവുന്നില്ല. അന്വേഷണത്തിന് ഒടുവില്‍ കുറ്റക്കാരെ കണ്ടെത്തി കരാറുകാരനാണെങ്കില്‍ പിരിച്ചുവിടലും ജീവനക്കാരനാണെങ്കില്‍ സസ്‌പെന്‍ഷനുമെന്നുള്ള പതിവ് നടപടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. കാരണം ഈ നടപടികള്‍ കൊണ്ട് തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കില്ല. മാത്രമല്ല ജനങ്ങള്‍ക്ക് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രാപ്‌തമായില്ല എങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിന്‍റെ പരാജയമായി തന്നെ വിലയിരുത്തപ്പെടും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































