റാന്നി: കുടിവെള്ള പദ്ധതികൾക്ക് ജലസ്രോതസിന്റെ ക്ഷാമം നേരിടുന്ന കൊറ്റനാട് പഞ്ചായത്തിൽ അങ്ങാടി-കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. നദികളോ മറ്റ് ജലസ്രോതസ്സുകളോ കൊറ്റനാട് പഞ്ചായത്തിൽ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇത് കണക്കാക്കിയാണ് അങ്ങാടി-കൊറ്റനാട് കുടിവെള്ള പദ്ധതി രൂപീകരിച്ചത്. രണ്ട് പഞ്ചായത്തുകളിലുമായി 75.37 കോടി രൂപയുടെ പദ്ധതിയാണ് പ്രാവർത്തികമാക്കുക. അങ്ങാടിയിൽ പമ്പാനദിയുടെ തീരത്ത് നിർമ്മിക്കുന്ന കിണറ്റിൽ നിന്നും സംഭരിക്കുന്ന ജലം കൊറ്റനാട് പഞ്ചായത്തിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും മിനറൽ വാട്ടർ നിലവാരത്തിലുള്ള കുടിവെള്ളം ജനങ്ങൾക്ക് എത്തിച്ചു നൽകുക.
ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൊറ്റനാട് പഞ്ചായത്തിലെ മാരികാവിൽ 2015 ൽ ഒരു ഏക്കർ സ്ഥലം 58 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയിട്ടുണ്ട്. അങ്ങാടി പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിന് ലഭിച്ചു. 12 ലക്ഷം രൂപ കൊറ്റനാട് പഞ്ചായത്തിലെ ജനകീയ സമിതി നേതൃത്വത്തിൽ വീട് കയറിയാണ് ശേഖരിച്ചത്. ബാക്കി വരുന്ന തുക കൊറ്റനാട് പഞ്ചായത്ത് കണ്ടെത്തി നൽകുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് മാലികാവ് പമ്പാനദിയിൽ നിന്നും വെള്ളം എത്തിച്ചു വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ഒരു ടാങ്ക് നിർമ്മിച്ചിരുന്നു .ഇത് ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതും പുതിയ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.
കൊറ്റനാട് പഞ്ചായത്തിൽ ജൽജീവൻ മിഷൻ വഴി 9168 കണക്ഷനുകളാണ് നൽകുക. പ്രോജക്ട് ഡിവിഷൻ വഴി 4706 കണക്ഷനുകളും വാട്ടർ അതോറിറ്റി തിരുവല്ല പിഎച്ച് ഡിവിഷൻ വഴി 3456 കണക്ഷനുകളും നൽകും. കിണറുകളിൽ നിന്ന് വെള്ളം എടുത്ത് വിതരണം ചെയ്യുന്ന കുളത്തുങ്കൽ, ഉപ്പോലി ഉൾപ്പെടെയുള്ള ചെറിയ പദ്ധതികൾ മാത്രമാണ് പഞ്ചായത്തിൽ നിലവിലുള്ളത്. ജൽജീവൻ പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കാനാകും എന്ന് അധികൃതർ പറഞ്ഞു.
ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ കെ യു മിനി, അസി എക്സി. എൻജിനീയർമാരായി എസ് ജി കാർത്തിക, മഞ്ജു, അസി എഞ്ചിനീയർമാരായ പി കെ പ്രദീപ്കുമാർ , അശ്വിൻ, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.































