പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ കോട്ടാങ്ങൽ പടയണിയുടെ സുഗമമായ നടത്തിപ്പിനായി ഇന്നലെ യോഗം ചേരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, പടയണി കമ്മിറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് അതിരൂക്ഷമായ സി കാറ്റഗറിയിൽ പത്തനംതിട്ട ജില്ലയെ ഉൾപ്പെടുത്തിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായി ആൾക്കൂട്ടവും ആർഭാടവും ഒഴിവാക്കി ഒഴിച്ചുകൂടാനാകാത്ത ആളുകളുടെ സാന്നിധ്യത്തിൽ പടയണി നടത്തുന്നതിന് ഇന്നലെ ചേർന്ന വിലയിരുത്തൽ യോഗം തീരുമാനിച്ചു.
യോഗ തീരുമാനപ്രകാരം കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ആൾക്കൂട്ടം അനുവദിക്കുന്നതല്ല. എന്നാൽ ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രാത്രിയിൽ നടക്കുന്ന പടയണി ചടങ്ങുകൾ യഥാവിധി ആൾക്കൂട്ടം ഇല്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൂരെയുള്ള ആളുകൾക്ക് ഭക്തജനങ്ങൾക്കും പടയണി കാണുന്നതിനും വഴിപാട് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.