കൊച്ചി : കോട്ടയം അയ്മനം പഞ്ചായത്തിൽ കെട്ടിടനമ്പർ തിരുത്തി 41.18 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരത്തും കോട്ടയത്തുമുള്ള കിംസ് ആശുപത്രി സമുച്ചയങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടും. ഇവ കണ്ടുകെട്ടരുതെന്ന കിംസ് ഗ്രൂപ്പിന്റെ ആവശ്യത്തിൽ ഹൈക്കോടതി അനുവദിച്ചിരുന്ന രണ്ടുമാസത്തെ സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
കെട്ടിടനമ്പർ തിരുത്തിയെന്നു കരുതുന്ന കാലയളവില്‍ അയ്മനം ഗ്രാമപഞ്ചായത്തിൽ ജോലിയിലുണ്ടായിരുന്ന സെക്രട്ടറിമാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ച് 2014 മുതൽ 2016 വരെ കോടികളുടെ ബാങ്ക് വായ്പതട്ടിപ്പ് നടന്നെന്നാണ് ഇ.ഡി. സംശയിക്കുന്നത്. അയ്മനം പഞ്ചായത്ത് പരിധിയിലെ കുടമാളൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബെല്‍റോസ് ആശുപത്രിയിൽ തിരുവനന്തപുരം കിംസ് ആശുപത്രി ഗ്രൂപ്പ് 55 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതിനുശേഷം ആശുപത്രി വികസനത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം കോര്‍പ്പറേറ്റ് ശാഖയെ സമീപിച്ച് 41.18 കോടി രൂപ വായ്പയെടുത്തു. എന്നാൽ നിർമാണപ്രവർത്തനങ്ങളൊന്നും നടത്തിയില്ല.
പകരം കുടമാളൂരില്‍ നിലവിലുണ്ടായിരുന്ന ആശുപത്രിയുടെ കെട്ടിടനമ്പർ അയ്മനം പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരുത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി. പഴയ നമ്പരുകള്‍ പഞ്ചായത്ത് രജിസ്റ്ററില്‍ നിന്നും നീക്കി പുതിയ കെട്ടിട നമ്പര്‍ നല്‍കുകയായിരുന്നു. ആശുപത്രിയുടെ ആദ്യ ഉടമയും നിലവിലെ ഡയറക്ടർമാരിൽ ഒരാളുമായ ജൂബി എം. ദേവസ്യ ഇക്കാര്യം കണ്ടുപിടിച്ച് പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്തു. ഇതിന്റെ അടിസ്ഥാ നത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്.
ഇ.ഡി. കേസെടുത്തതിന്‍റെ പിന്നാലെ കുറ്റാരോപിതരായ കിംസ് ആശുപത്രി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന്‍റെ പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ആശുപത്രി വസ്തുവകകൾ കണ്ടുകെട്ടരുതെന്നുമായിരുന്നു ആവശ്യം. രണ്ടുമാസത്തേക്ക് ഇത്തരം നീക്കങ്ങളൊന്നും പാടില്ലെന്ന് ജൂണിൽ ഹൈക്കോടതി ഇ.ഡി.ക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് കേസിന്‍റെ മറ്റു നടപടിക്രമങ്ങളുമായി അന്വേഷണ സംഘം മുമ്പോട്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അയ്മനം പഞ്ചായത്ത് മുൻ സെക്രട്ടറി ജി. വിജയനെ ഇ.ഡി. അന്വേഷണസംഘം ചോദ്യം ചെയ്തു. അടുത്തമാസം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.































