ഡൽഹി: പശ്ചിമബംഗാളിൽ ഇന്ന് കൊട്ടിക്കലാശം. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കേന്ദ്ര ഏജൻസികളെയും സേനയെയും ഉപയോഗിച്ച് ബംഗാൾ പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് മമത ബാനർജി പറഞ്ഞു. ഗുണ്ടാ ഭരണം നാലാം തീയതി അവസാനിക്കുമെന്ന് അമിത് ഷാ തിരിച്ചടിച്ചു. ബിജെപിക്ക് മേൽക്കൈയുള്ള വടക്കൻ ബംഗാളിലെ 16 ജില്ലകളിലടക്കം 152 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇതിലുൾപ്പെടും.
അക്രമ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരാണ് സംസ്ഥാനത്തുള്ളത്. ഇതുവരെയുണ്ടായ ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയുണ്ട്. 2400 കമ്പനി കേന്ദ്രസേനയും കേന്ദ്ര ഏജൻസികളും വിവിധ മുഖ്യമന്ത്രിമാരും ബിജെപിയോടൊപ്പം മമതയെ വേട്ടയാടുകയാണെന്നും മമത ഒറ്റയ്ക്ക് എല്ലാവരോടും പൊരുതുകയാണെന്നും തൃണമൂൽ വ്യാപക പ്രചാരണം തുടങ്ങി. കഴിഞ്ഞ ദിവസം പരിശോധനക്കിടെ സിആർപിഎഫ് ഉദ്യോഗസ്ഥൻ നാട്ടുകാരന്റെ മുഖത്തടിച്ച ദൃശ്യങ്ങളും നേതാക്കൾ വ്യാപകമായി പങ്കുവച്ചു.






























