കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവം എട്ടുമുതൽ ജൂലായ് നാലുവരെ നടക്കും. 30 ലക്ഷത്തോളം തീർഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂർ ദേവസ്വം ബോർഡ് ട്രസ്റ്റി എൻ. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരിൽ ദർശനസ്ഥലങ്ങളിൽ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോർമിറ്ററിയും തുറന്നുകൊടുക്കും. ഉത്സവനഗരിയിലും ഒരുകിലോമീറ്റർ ചുറ്റളവിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയർമാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും.
അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കൽ സൗകര്യം, പ്രസാദ കൗണ്ടറുകൾ, അടിയന്തര സംവിധാനങ്ങൾ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂർ, അമ്പായത്തോട് വരെയുളള ഓട്ടോ പാർക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.വിശേഷ ദിവസങ്ങൾ: രണ്ടിന് നീരെഴുന്നള്ളത്ത്, എട്ടിന് നെയ്യാട്ടം, ഒൻപതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീർ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണർതം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.ട്രസ്റ്റി സി. ചന്ദ്രശേഖരൻ, എക്സി. ഓഫീസർ കെ. ഗോകുൽ, ദേവസ്വം മാനേജർ കെ. നാരായണൻ എന്നിവരും പങ്കെടുത്തു.





























