ഇറ്റലി : ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. 16 മണിക്കൂറായി റോമിലെ വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നു. എംബസിയില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ലെന്ന് കുടുങ്ങികിടക്കുന്നവര്‍ പറഞ്ഞു. ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു.100 കണക്കിന് വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. കോവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായി വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ പറയുന്നു.
അതേസമയം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് പുലര്‍ച്ചെ ഇറ്റലിയില്‍നിന്ന് എത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ രണ്ടരയോടെ ദോഹ വഴിയെത്തിയ സംഘത്തെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഘത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു. ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മടങ്ങിവരവിന് തടസ്സമായ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ സർക്കുലർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 45 പേരടങ്ങുന്ന മലയാളി സംഘമാണ് ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇന്ത്യയിൽ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രക്ക് അനുമതി നൽകാൻ സാധ്യമാവൂ എന്നാണ് വിമാനക്കമ്പനിയായ എമിറേറ്റ്സും വിമാനത്താവള അധികൃതരും മലയാളികളായ യാത്രക്കാരെ അറിയിച്ചിട്ടുള്ളത്.
എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മലയാളി സംഘം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. നാട്ടിലെത്തിയാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച സർക്കുലർ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് അകാരണമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മടങ്ങി വരുന്നവരെ പരിശോധിക്കാനും ആവശ്യമെങ്കിൽ നീരിക്ഷണത്തിൽ വെക്കാനുള്ള സൗകര്യം രാജ്യത്തുണ്ട്. അതിനാൽ തന്നെ സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകണം എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു.