ഡല്‍ഹി : കൊറോണ വൈറസ് (കോവിഡ്-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കി. കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ച ഗായിക കനിക കപുര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗുമായി കഴിഞ്ഞ ദിവസം രാഷ്ട്രപതി അടുത്ത സമ്പർക്കം പുലര്‍ത്തിയിരുന്നു.
മറ്റുള്ളവരില്‍നിന്ന് സുരക്ഷിത അകലം പാലിക്കാന്‍ കൊറോണ വൈറസ് നിര്‍ബന്ധിതനാക്കിയെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇതുവരെയുള്ള യാത്രക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാനുള്ള അവസരമായി ഐസലേഷനെ കാണണമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. രാഷ്ട്രപതി രാജസ്ഥാനില്‍നിന്നുള്ള എംപിമാര്‍ക്ക് നല്കിയ വിരുന്നിലാണ് ദുഷ്യന്ത് സിംഗ് കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം പങ്കെടുത്തത്.
ഇതേതുടര്‍ന്ന്, ദുഷ്യന്ത് സിംഗും അമ്മയും മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. രാജ്യസഭയില്‍ ദുഷ്യന്ത് സിംഗിന്റെ അടുത്തിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിലേക്കു മാറി. ദുഷ്യന്ത് സിംഗ് ബിജെപി ലോക്സഭ എംപി വരുണ്‍ ഗാന്ധിയുമായി ഇടപഴകിയിരുന്നു. ദീപേന്ദര്‍ ഹൂഡ, അനുപ്രിയ പട്ടേല്‍, ജിതിന് പ്രസാദ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.