പത്തനംതിട്ട: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് മൂന്നുപേർ മരിക്കാനിടയായ സംഭവം സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഭരണപരാജയത്തിന്റെ തെളിവാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആരോപിച്ചു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരുടെ ജീവൻ നഷ്ടപ്പെട്ടത് കേവലമൊരു അപകടമല്ലെന്നും, കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നിരന്തരം നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അടക്കമുള്ള സർക്കാർ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തന്നെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അന്ന് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ഹെൽമറ്റും ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തുകൊണ്ട് നൽകിയ മുന്നറിയിപ്പ് സർക്കാർ ഗൗരവമായി എടുത്തില്ല. അന്ന് നൽകിയ മുന്നറിയിപ്പിന്റെ യാഥാർഥ്യമാണ് കോഴിക്കോട് സംഭവിച്ച ദുരന്തത്തിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ആവശ്യങ്ങൾ:
സ്ട്‌റക്ചറൽ ഓഡിറ്റ്: സംസ്ഥാനത്തെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും അടിയന്തരമായി സ്ട്രക്ചറൽ ഓഡിറ്റ് (Structural Audit) നടത്തണം.
പുനർനിർമ്മാണം: അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ ഉപയോഗം ഉടൻ അവസാനിപ്പിക്കുകയും അവ പുനർനിർമ്മിക്കുകയും വേണം.
നഷ്ടപരിഹാരം: കോഴിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം.
കർശന നടപടി: ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. അപകടം നടന്ന ശേഷമുള്ള പരിശോധനകൾക്ക് പകരം മുൻകരുതലുകളാണ് ആവശ്യമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന അടിസ്ഥാന കടമയിൽ വീഴ്ചകൾ തുടർന്നാൽ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
































