കോഴിക്കോട് : കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന കോഴിക്കോട് ജില്ലയിൽ ഇത്തവണ അട്ടിമറി വിജയങ്ങൾ സംഭവിക്കുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫ്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 എണ്ണവും നിലവിൽ എൽഡിഎഫിന്റെ കൈവശമാണെങ്കിലും ഇത്തവണ ഒൻപത് മുതൽ പത്ത് സീറ്റുകൾ വരെ പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ 20 വർഷമായി നിയമസഭയിൽ ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യത്തിൽ പിന്നിലായിരുന്ന കോൺഗ്രസ് ഇത്തവണ ആ കുറവ് പരിഹരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
മികച്ച സ്ഥാനാർത്ഥി നിർണയവും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലടക്കം നേടിയ മുന്നേറ്റവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതുന്നു. രാഹുൽ ഗാന്ധി, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കളുടെ സജീവമായ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാമെന്നും നാദാപുരവും കുന്നമംഗലവും ബാലുശ്ശേരിയും ഉൾപ്പെടെയുള്ള എൽഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്താമെന്നുമാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ശക്തമായ സംഘടനാ അടിത്തറയുള്ള ജില്ലയിൽ പകുതിയിലധികം സീറ്റുകൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. ഏഴ് സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. എലത്തൂർ, ബാലുശ്ശേരി, ബേപ്പൂർ, കോഴിക്കോട് നോർത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ച വൻ ഭൂരിപക്ഷം ഇത്തവണയും എൽ ഡി എഫ് നൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ.
ബിജെപിയെ സംബന്ധിച്ചിടത്തോളം കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും സൗത്തിൽ രനീഷും ബേപ്പൂരിൽ ബിജെപി ജില്ലാ പ്രസിഡന്റും നടത്തുന്ന പ്രകടനം വോട്ടിംഗ് ശതമാനത്തിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.






























